പതാക ‘പാറിക്കാൻ’ കുടുംബശ്രീ

Mail This Article
തൃശൂർ∙ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജില്ലയിലെ വീടുകളിൽ പാറിപ്പറക്കാനുള്ള പതാകകൾ കുടുംബശ്രീ സംരംഭകരുടെ കൈകളിൽ ഒരുങ്ങുന്നു. 2.5 ലക്ഷം ത്രിവർണ പതാകകളാണു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ കുടുംബശ്രീ തയാറാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ 'ഹർ ഘർ തിരംഗ' പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പതാക നിർമാണം.
ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും പതാക ഉയർത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ കീഴിലുള്ള 191 തയ്യൽ യൂണിറ്റുകളിലെ 580 അംഗങ്ങൾ പതാക തയാറാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു സിഡിഎസ് ചുരുങ്ങിയത് 1500 പതാക നിർമിക്കണം.
നിലവിൽ 2ലക്ഷത്തിലേറെ പതാകകൾക്കുള്ള ഓർഡർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചു. ഇതു കൂടാതെ 50000 പതാകകൾ കൂടി തയ്ച്ച് അയൽക്കൂട്ടങ്ങൾ വഴി വിതരണം ചെയ്തതായി കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ എസ്.സി. നിർമൽ അറിയിച്ചു. 20 മുതൽ 40 രൂപ വരെയാണ് വില. സ്‌കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം സ്‌കൂൾ അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. വിദ്യാർഥികൾ ഇല്ലാത്ത വീടുകളിലേക്ക് എത്തിക്കാനും സൗകര്യമൊരുക്കാനാണ് പദ്ധതി.