കരുവന്നൂർ ബാങ്കിലും പ്രതികളുടെ വീടുകളിലും ഇഡി റെയ്ഡ്
Mail This Article
തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളുടെ വീടുകളിലും ബാങ്കിന്റെ പ്രധാന ഓഫിസിലും പരിശോധന നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആയിരത്തോളം പേജ് രേഖകൾ പിടിച്ചെടുത്തു. ഇഡി കൊച്ചി, തിരുവനന്തപുരം ഓഫിസുകളിൽ നിന്നുള്ള സംഘം ഒരേസമയം നടത്തിയ പരിശോധനയിൽ 5 ഇടങ്ങളിൽ നിന്നായാണ് ഇത്രയും രേഖകൾ പിടിച്ചെടുത്തത്. സിആർപിഎഫിന്റെ സുരക്ഷയോടെയുള്ള റെയ്ഡ് രാത്രി വൈകിയും തുടർന്നു. കേസ് ഇഡി ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ നടപടിയാണിത്.
ബാങ്കിന്റെ കരുവന്നൂരിലെ കേന്ദ്ര ഓഫിസിൽ രാവിലെ 8.15ന് എത്തിയ സംഘം, സെക്രട്ടറിയെയും മറ്റു ജീവനക്കാരെയും വിളിച്ചു വരുത്തി ബാങ്ക് തുറപ്പിച്ചു. ഒന്നാം പ്രതി മുൻ സെക്രട്ടറി പി.ആർ.സുനിൽകുമാറിന്റെ തളിയക്കോളത്തെ വീട്ടിൽനിന്നും രണ്ടാം പ്രതി മുൻ ഹെഡ് ഓഫിസ് മാനേജർ ബിജു കരീമിന്റെ മാപ്രാണത്തെ വീട്ടിൽനിന്നും രേഖകൾ പിടിച്ചെടുത്തു.
മൂന്നാം പ്രതി മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസിന്റെ തളിയക്കോണത്തെ വീട്, നാലാം പ്രതി റബ്കോ – ബാങ്ക് കമ്മിഷൻ ഏജന്റ് എ.കെ.ബിജോയിയുടെ കൊരുമ്പിശേരിയിലെ വീട്, ഏഴാം പ്രതിയും മുൻ ഭരണസമിതി പ്രസിഡന്റുമായ കെ.കെ.ദിവാകരന്റെ മാടായിക്കോണത്തെ വീട് എന്നിവിടങ്ങളിലും പരിശോധന നടത്തി.
അഞ്ചാം പ്രതി മുൻ വായ്പ കമ്മിഷൻ ഏജന്റ് പി.പി.കിരണിന്റെ പെരിഞ്ഞനത്തെ വീട്ടിൽ പരിശോധനയ്ക്ക് ഒരുക്കം നടത്തിയെങ്കിലും സംഘമെത്തിയില്ല. ഭൂമി ഇടപാടുകൾ, വായ്പ നൽകൽ, വിദേശത്തേക്കു പണം കടത്തിയത് തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളാണു പിടിച്ചെടുത്തതെന്നാണു സൂചന. വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇഡി തയാറായില്ല.