ഇടിഞ്ഞു വീഴാറായ ഓലക്കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി; അമ്മിണിയമ്മയുടെ സല്യൂട്ടിന് സമ്മാനം രണ്ടു പുതുവീടുകൾ
Mail This Article
ചേർപ്പ് ∙ ചെറുചേനം വെള്ളുന്നപറമ്പിൽ അമ്മിണിയമ്മയും (76) കൊച്ചുമക്കളും കാണിച്ച നിഷ്കളങ്ക രാജ്യ സ്നേഹത്തിന് സമ്മാനമായി രാജ്യ സ്നേഹികളുടെ കരുതലിൽ ഉയർന്നത് മനോഹരമായ 2 വീടുകൾ. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അമ്മിണിയമ്മയുടെ കൊച്ചുമക്കൾ പഠിക്കുന്ന സിഎൻഎൻ സ്കൂളിലെ പ്രധാനാധ്യാപകൻ എ.ആർ. പ്രവീൺ കുമാറിന്റെ നിർദേശപ്രകാരം വിദ്യാർഥികളുടെ വീടുകളിൽ ദേശീയ പതാക ഉയർത്തുകയും അത് ചിത്രീകരിച്ച് സ്കൂൾ ഗ്രൂപ്പിൽ അയയ്ക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി അമ്മിണിയമ്മയും കൊച്ചുമക്കളും ഇവരുടെ ഇടിഞ്ഞു വീഴാറായ ഓലക്കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തിയിരുന്നു. പതാക ഉയർത്തുമ്പോൾ കൊച്ചുമക്കൾ വന്ദേമാതരം വിളിച്ച് തുള്ളി ചാടുന്ന വിഡിയോ പ്രധാനാധ്യാപകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് ഒട്ടേറെ പേർ കാണുകയും ചെയ്തിരുന്നു, സംവിധായകൻ മേജർ രവി ഇവരെ വിളിച്ച് അഭിനന്ദിക്കുകയും ഇവരുടെ ദയനീയ സാഹചര്യം മനസ്സിലാക്കി അമ്മിണിയമ്മയുടെ മക്കളായ വിജയൻ, ശശി എന്നിവർക്ക് പുതിയ വീടുകൾ പണിതു നൽകാമെന്ന് വാഗ്ദാനം ചെയ്യുകയു മായിരുന്നു.
ഇടിഞ്ഞു വീഴാറായ കുടിലുകൾ നിന്നിരുന്നിടത്ത് 7 മാസം കൊണ്ട് പുതിയ വീടുകളുടെ പണി പൂർത്തിയായി. താക്കോൽ കൈമാറ്റം സുരേഷ് ഗോപിയും മേജർ രവിയും ചേർന്നു നിർവഹിച്ചു. എ.ആർ. പ്രവീൺകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, പഞ്ചായത്ത് അംഗം പ്രിയലത പ്രസാദ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ എന്നിവരും പങ്കെടുത്തു.