തൃശൂർ നഗര മധ്യത്തിൽ തീ പിടിത്തം ലക്ഷങ്ങളുടെ നഷ്ടം
Mail This Article
തൃശൂർ ∙ ശക്തൻ– കെഎസ്ആർടിസി റോഡിൽ വെളിയന്നൂരിലെ 3 നില കെട്ടിടത്തിനു തീ പിടിച്ചു. ചാക്കപ്പായി സൈക്കിൾ സ്റ്റോറിന്റെ മൂന്നാം നിലയിൽ വൈകിട്ട് 5.30നു സൈക്കിളുകളുടെ വർക് ഷോപ് പണികൾ നടത്തുന്ന സ്ഥലത്താണ് ആദ്യം തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം. വില കൂടിയവ ഉൾപ്പെടെ വിവിധ തരത്തിലുള്ള സൈക്കിളുകൾ ഉണ്ടായിരുന്നതിനാൽ കൃത്യമായ നഷ്ടം കണക്കാക്കിയിട്ടില്ല. എതിർ വശത്തെ കെട്ടിടത്തിലെ സ്ഥാപനത്തിലെ ജീവനക്കാരിയാണു മൂന്നാം നിലയിൽ തീ പടരുന്നത് കണ്ടത്.
ഉടൻ സൈക്കിൾ സ്റ്റോറിലെ ജീവനക്കാരെ വിവരം അറിയിച്ചു. ഈ സമയം സൈക്കിൾ വാങ്ങാനെത്തിയ കുടുംബവും 4 ജീവനക്കാരും ഷോപ്പിനുള്ളിൽ ഉണ്ടായിരുന്നു. ടയറുകൾക്കു തീ പിടിച്ചതോടെ നഗരത്തിന്റെ അര കിലോമീറ്റർ പരിധിയിൽ പുക നിറഞ്ഞു. ഉടൻ അഗ്നി രക്ഷാസേന എത്തി തീയണയ്ക്കാൻ ആരംഭിച്ചു. സമീപത്തെ വീട്ടിലേക്കുൾ പ്പെടെ മറ്റു ഭാഗങ്ങളിലേക്കു തീ പടരാതിരുന്നത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഒന്നര മണിക്കൂറോളം തീ കത്തി നിന്നു. തൃശൂരിൽ നിന്ന് 3 യൂണിറ്റ് അഗ്നിരക്ഷാ സേനയും ചാലക്കുടി, വടക്കാഞ്ചേരി, പുതുക്കാട് എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റ് വീതവും എത്തിയാണ് തീ അണച്ചത്.
തൃശൂരിലെ അഗ്നിസുരക്ഷാ സേനയുടെ 3 വാഹനങ്ങളും വീണ്ടും വെള്ളം നിറച്ചെത്തേണ്ടി വന്നു. ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്കർ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുമെന്നാണു നിഗമനം. പുക ശ്വസിച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വയോധികനെ ആശുപത്രിയിലാക്കി. സൈക്കിൾ കടയിൽ തീ പിടിത്തം ഉണ്ടായതിനെ തുടർന്ന് നഗരം ഒരു മണിക്കൂറിലേറെ ഗതാഗതക്കുരുക്കിൽ അമർന്നു. ശക്തൻ– വെളിയന്നൂർ– റിങ് റോഡ് ജംക്‌ഷനിലെ സൈക്കിൾ കടയിൽ വൈകിട്ട് 5.30ന് ആണ് തീ പിടിത്തം ഉണ്ടായത്. ഈ സമയം തന്നെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
പാലക്കാട്, എറണാകുളം ഭാഗത്തേക്ക് കെഎസ്ആർടിസി ബസുകൾ പോകേണ്ട റൂട്ടിൽ ആയതിനാൽ ഈ ഭാഗങ്ങളി ലേക്കുള്ള ബസുകളെല്ലാം കുടുങ്ങി. ഇവ പിന്നീട് കൊക്കാല വഴി തിരിഞ്ഞുപോയി. സ്വകാര്യ വാഹനങ്ങളും പൊലീസ് വഴി തിരിച്ചുവിട്ടു. ഇതോടെ മറ്റു റോഡുകളും കുരുക്കിലായി. അവധി ദിനമായതിനാലാണ് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരുന്നത്. അഗ്നിരക്ഷാ സേന തീ നിയന്ത്രിച്ചുവെങ്കിലും പ്രധാന റോഡ് ആയതിനാൽ അപ്പോഴും ഗതാഗത നിയന്ത്രണം തുടരേണ്ടി വന്നു.