ADVERTISEMENT

കാട്ടൂർ ∙ അരിപ്പാലത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 2 നാടൻ ബോംബുകൾ, 575 ഗ്രാം കഞ്ചാവ്, വടിവാൾ, പടക്കം, കമ്പി വടികൾ എന്നിവ കണ്ടെത്തി. 2 പേരെ അറസ്റ്റ് ചെയ്തു. നടവത്തുപറമ്പിൽ വിനു സന്തോഷ് (22), എടക്കുളം സ്വദേശി ഇൗശ്വരമംഗലത്ത് അഖിനേഷ് (23) എന്നിവരെയാണ് കാട്ടൂർ സിഐ കെ.എം. മഹേഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.മറ്റൊരു കേസിലെ പ്രതിയെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് സംഘം വിനുവിന്റെ അരിപ്പാലത്തെ വീട്ടിലെത്തിയത്.

ചോദ്യം ചെയ്യുന്നതിനിടെ സംശയം തോന്നിയ പൊലീസ്, ബോംബ്, ഡോഗ് സ്ക്വാഡുകളുടെ സഹായത്തോടെ വീടും പരിസരവും വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവും ബോംബുകളും വടിവാളും കണ്ടെത്തിയത്. ചെറിയ പൊതിക്ക് 1500 രൂപ ഇൗടാക്കി വിനു ഇവിടെ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായും ഇരുവർക്കുമെതിരെ ഒട്ടേറെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. തൂക്കം നോക്കുന്ന യന്ത്രവും ചെറിയ പ്ലാസ്റ്റിക് ബാഗുകളും പൊലീസ് കണ്ടെത്തി.

പെ‍ാലീസ് പിടിച്ച നാടൻ ബോംബ്
പെ‍ാലീസ് പിടിച്ച നാടൻ ബോംബ്

വീട്ടുവളപ്പിൽ പലയിടത്തായി കുഴിച്ചിട്ട നിലയിലായിരുന്ന നാടൻ ബോംബുകളും കഞ്ചാവും കണ്ടെത്തിയത് റൂറൽ ഡോഗ് സ്ക്വാഡിലെ നായ്ക്കളായ റാണയും മാക്സുമാണ്.കഞ്ചാവ് വിൽപന രംഗത്തുള്ള എതിരാളികളെ ഭയപ്പെടുത്താനാണ് ബോംബ് സൂക്ഷിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.കിണറിന് സമീപത്ത് പ്ലാസ്റ്റിക് ടിന്നിലാണ് 575 ഗ്രാം കഞ്ചാവ് കുഴിച്ചിട്ടിരുന്നത്. രണ്ടിടത്തായി പ്ലാസ്റ്റിക് ടിന്നുകളിലാക്കിയാണ് നാടൻ ബോംബുകൾ കുഴിച്ചിട്ടിരുന്നത്.

അരിപ്പാലത്തെ വീട്ടുവളപ്പിൽ ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തുന്നു
അരിപ്പാലത്തെ വീട്ടുവളപ്പിൽ ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തുന്നു

ബോംബുകൾ പിന്നീട് നിർവീര്യമാക്കി. എസ്ഐ മണികണ്ഠൻ, സീനിയർ സിപിഒ കെ.കെ.പ്രസാദ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ പ്രബിൻ, സുകുമാരൻ, സിപിഒ ശ്യാം, റൂറൽ ജില്ലാ കെ–9 സ്ക്വാഡിലെ സിപിഒമാരായ പി.ആർ.രാകേഷ്, മുഹമ്മദ് ഷെറിൻ, പി.ആർ.അനീഷ്, സീനിയർ സിപിഒ പി.യു.സുജീഷ്, ബോംബ് സ്ക്വാഡ് അംഗങ്ങളായി എസ്ഐ രാജൻ, എഎസ്ഐ ബെന്നി, സിപിഒ രതീഷ്, അനീഷ്, ശരത് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com