സ്കൂളിൽ കായികാധ്യാപകനില്ല, പിടി പീരിയഡ് ഇല്ല; എങ്കിലും സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് യോഗ്യത നേടിയതു 3 പേർ
Mail This Article
ഇരിങ്ങാലക്കുട ∙ കായികാധ്യാപകനില്ലാത്ത സ്കൂൾ, പിടി പീരിയഡ് ഇല്ലാത്ത അധ്യയന ദിവസങ്ങൾ. കഴിഞ്ഞ 10 വർഷമായി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ അവസ്ഥ ഇതാണെങ്കിലും ഇത്തവണ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇവിടെ നിന്നു യോഗ്യത നേടിയതു 3 പേർ! ഒഴിവു സമയങ്ങളിൽ കായികാധ്യാപകന്റെ വേഷമണിയുന്ന ഭൂമിശാസ്ത്രം അധ്യാപകൻ എം. സുധീറും വിഎച്ച്എസ്ഇ ഇൻസ്ട്രക്ടർ പി.എസ്. റസിനുമാണ് 3 പേരെയും പരിശീലിപ്പിക്കുന്നത്.
ജില്ലാ കായിക മേളയിൽ മോഡൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഹയർ സെക്കൻഡറി വിദ്യാർഥികളായ ആദി ഉദയ്സൂര്യ (ക്രോസ് കൺട്രി), ഇർഫാൻ (ഡിസ്കസ് ത്രോ), ആഷിഷ് (ട്രിപ്പിൾ ജംപ്) എന്നിവർ സംസ്ഥാന മീറ്റിനുള്ള യോഗ്യത നേടി. സ്കൂളിൽ കായികാധ്യാപകനില്ലാതായിട്ട് 10 വർഷം കഴിഞ്ഞു. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ ആളില്ലെന്നു കണ്ടപ്പോൾ സുധീറും റസിനും സ്വയം സന്നദ്ധരായി അധികച്ചുമതല ഏറ്റെടുക്കുകയായിരുന്നു. ഒഴിവു സമയങ്ങൾ കണ്ടെത്തി ഇവർ കുട്ടികളെ ഗ്രൗണ്ടിലെത്തിച്ചു പരിശീലനം നൽകുന്നു. കഴിവുള്ള ഒരുപാടു കുട്ടികൾ സ്കൂളിലുണ്ടെങ്കിലും ശാസ്ത്രീയ പരിശീലനം നൽകാൻ കായികാധ്യാപകനില്ലാത്തതു പ്രതിസന്ധി സൃഷ്ടിക്കുന്നു.