തൃശൂർ പൂരം കൂടുതൽ ജനകീയമാക്കും: മന്ത്രി രാജൻ
Mail This Article
തൃശൂർ ∙ ആധുനിക കാലത്തെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി തൃശൂർ പൂരം എന്ന ദൃശ്യവിസ്മയം കൂടുതൽ ആസ്വാദ്യകരമാക്കാൻ കഴിയണമെന്നും പൂരം ഇനിയും ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഡിസംബറിൽ തന്നെ ജില്ലാ ഭരണകൂടം തുടക്കം കുറിക്കുമെന്നും മന്ത്രി കെ.രാജൻ. പൂരപ്രേമിസംഘം സംഘടിപ്പിച്ച് എം.മാധവൻകുട്ടി സ്മാരക അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് മഹാമാരിക്കാലത്ത് ദുരിതത്തിലായി കലാകാരന്മാർക്ക് പൂരപ്രേമിസംഘം ചെയ്ത സഹായങ്ങൾ ആ സംഘടന ഏർപ്പെടുത്തിയ മഹത്തായ അവാർഡ് ആണെന്നും മന്ത്രി പറഞ്ഞു.
എം.മാധവൻകുട്ടി സ്മാരക അവാർഡ് മോണലിസ ജനാർദനന് മന്ത്രി സമ്മാനിച്ചു.താനടക്കമുള്ള പൊതുപ്രവർത്തകരുടെ സമരങ്ങളെ ശ്രദ്ധേയമാക്കിയത് മോണാലിസ ജനാർദനന്റെ ക്യാമറയാണെന്നും മന്ത്രി പറഞ്ഞു. എവിടെ നിന്നാണ് അദ്ദേഹം ആ ചിത്രങ്ങൾ പകർത്തിയത് എന്നു മനസ്സിലായിട്ടില്ല.അടി കൊള്ളുമ്പോൾ അതു നോക്കാൻ പറ്റില്ലല്ലോ. മന്ത്രി പറഞ്ഞു. തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ.കുര്യാക്കോസ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
ഗവ. മോഡൽ ബോയ്സ് സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് നേടിയ വിദ്യാർഥിക്ക് പൂരപ്രേമി സംഘം ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് അഭിജിത്തിനും ബിഎസ്‍സി ഗണിതത്തിന് ഉന്നത മാർക്ക് നേടിയ സെന്റ് തോമസ് കോളജിലെ വിദ്യാർഥിക്ക് മാധവൻകുട്ടിയുടെ ആലുവ യുസി കോളജിലെ ശിഷ്യർ ഏർപ്പെടുത്തിയ അവാർഡ് സ്നേജോ ടോജുവിനും ചടങ്ങിൽ സമർപ്പിച്ചു. പൂരപ്രേമിസംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം വൈസ് പ്രസിഡന്റ് കെ.ഗിരീഷ് കുമാർ, രവികുമാർ ഉപ്പത്ത്, പി.വി.അരുൺ എന്നിവർ പ്രസംഗിച്ചു.