കഞ്ചാവ് തിരഞ്ഞെത്തി; നാടൻ ബോംബുമായി കുപ്രസിദ്ധ ക്രിമിനലിനെ പിടികൂടി
Mail This Article
ചാലക്കുടി ∙ പോട്ടയിൽ കഞ്ചാവ് തിരഞ്ഞെത്തിയ പൊലീസ് സംഘം നാടൻ ബോംബുമായി കുപ്രസിദ്ധ ക്രിമിനലിനെ പിടികൂടി. ലഹരിക്കെതിരെ നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രേയുടെ നിർദേശപ്രകാരം ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പോട്ട പനമ്പിള്ളി കോളജ് മേഖല കേന്ദ്രീകരിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണു നാടൻ ബോംബുമായി വെട്ടുക്കൽ ഷൈജുവിനെ (32) അറസ്റ്റ് ചെയ്തത്.
3 വർഷം മുൻപു പോട്ടയിൽ ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷമുണ്ടായതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചതിലും മലപ്പുറം, വയനാട് ജില്ലകളിൽ അരങ്ങേറിയ ഹൈവേ കേന്ദ്രീകരിച്ചുള്ള ഒട്ടേറെ കൊള്ളയടി കേസുകളിലും കഞ്ചാവ് കേസുകളിലും അടക്കം 26 കേസുകളിൽ പ്രതിയാണ് ഇയാൾ.പ്രദേശത്തെ മുഖ്യ ലഹരിമരുന്നു വിതരണക്കാരനെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് നാടൻ ബോബംബ് പിടികൂടിയത്. ഷൈജുവിനെ പൊലീസ് പിടികൂടിയത് അറിയാതെ ഒട്ടേറേ പേർ ഇയാളുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് വിളിച്ചതായും പൊലീസ് പറഞ്ഞു.
എസ്ഐ സിദ്ദീഖ് അബ്ദുൽ ഖാദർ, ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, വി.യു. സിൽജോ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഷൈജു ഒട്ടേറെ ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നയാളായതിനാൽ ജാമ്യം റദ്ദു ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. പ്രതിക്ക് പിന്നീട് ജാമ്യം നൽകി.