മനം കീഴടക്കി വിദേശി, സ്വദേശി പ്രാവുകൾ
Mail This Article
തൃശൂർ ∙ യൂറോപ്പ്, യുഎസ്, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇവയെ പ്രതിനിധീകരിച്ച് വിദേശികളും ഇന്ത്യയെ പ്രതിനിധീകരിച്ച് തദ്ദേശീയരുമായ ഒട്ടേറെ അലങ്കാര പ്രാവുകൾ. അവയുടെ അഴകളവുകൾ അടയാളപ്പെടുത്താനും മാർക്കിടാനുമായി ഇന്ത്യ, യുഎഇ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള 8 വിധികർത്താക്കളും.
മയിപ്പീലിവിരിച്ച പോലെ വാലുള്ള ഇന്ത്യൻ ഫാൻ ടെയ്ൽ, ചുരുളൻ മുടിത്തൂവലുകളുള്ള ഫ്രിൽബാക്, തൊപ്പിത്തൂവൽ കൊണ്ടു തലമറച്ച ജാക്കോബിൻ...അംഗലാവണ്യവും രൂപവും പേരും പ്രശസ്തിയുമെല്ലാം കൊണ്ടു വ്യത്യസ്തരായ 35 ഇനം അലങ്കാര പ്രാവുകൾ. നാഷനൽ പിജിയൻ അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ തലത്തിൽ തൃശൂർ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അലങ്കാര പ്രാവുകളുടെ പ്രദർശനവും മത്സരവുമാണ് പക്ഷി ആരാധകർ അടക്കമുള്ള കാണികളെ ആകർഷിച്ചത്.
ഏറ്റവും വലിയ പ്രാവ് ആയ ഹംഗേറിയൻ ജയന്റ് ഹൗസ്, ചെറിയ പ്രാവ് ആയ ഷോട്ട് ഫെയ്സ് ടെംപ്ലർ, കഴുത്ത് ബലൂൺ പോലെ വീർപ്പിക്കുന്ന പൗട്ടറുകൾ, തൂവലുകളിൽ വർണവിസ്മയം തീർക്കുന്ന ബോഡിനേറ്റ്, കിലോമീറ്ററുകൾ താണ്ടി സ്വന്തം വീട്ടിലേക്കു തിരിച്ചെത്തുന്ന റേസിങ് ഹോമർ തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 600ൽ പരം പ്രാവുകളെയും അലങ്കാര പക്ഷികളെയും ദ്വിദിന പിജിയൻ എക്സ്പോയിൽ പ്രദർശിപ്പിച്ചു