തൃശൂർ ∙ രാത്രി എംജി റോഡിലെ ഹോട്ടലിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. ഒരു കെഎസ്‌യു പ്രവർത്തകനും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരുക്കേറ്റു. കെഎസ്‌യു ജില്ലാ സെക്രട്ടറി എബിമോൻ (28), യൂത്ത് കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം പ്രസിഡന്റ് സജോ (34) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തങ്ങൾക്കുനേരെ എസ്എഫ്ഐ പ്രവർത്തകർ മാരകായുധങ്ങളു മായെത്തി ആക്രമിക്കുകയായിരുന്നു വെന്ന് കെഎസ്‌യു ആരോപിച്ചു. അതേസമയം, ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കെഎസ്‌യു പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐയും ആരോപിച്ചു. കുട്ടനെല്ലൂർ ഗവ. കോളജിൽ നേരത്തെ ഉണ്ടായ എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലെ ഉണ്ടായ ആക്രമണം എന്നാണു സൂചന.
സ്ഥലത്ത് പൊലീസ് കാവൽ തുടരുന്നുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. സ്ഥലത്തെത്തിയ പൊലീസ് നിഷ്ക്രിയരായിരുന്നുവെന്നു കെഎസ്‍യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ് എന്നിവർ കുറ്റപ്പെടുത്തി.