ADVERTISEMENT

പുന്നയൂർ∙ വീടിനു തീവച്ച് മകനെയും കുടുംബത്തെയും കൊല്ലാൻ പിതാവിന്റെ ശ്രമം; യുവാവും ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴക്ക്. അകലാട് രാജ ബീച്ച് റോഡ് പട്ടത്ത് വളപ്പിൽ ഫാത്തിമയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ 1.45 ഓടെയാണ് സംഭവം. ഫാത്തിമയുടെ ഭർത്താവ് ഷരീഫ് (67) നെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. മുൻവശത്തെ മുറിയിലാണ് ഷരീഫിന്റെ മകൻ ഷഫീഖ് (25), ഭാര്യ ബൽക്കീസ് (21), മകൻ ഷംനാദ് എന്നിവർ കിടന്നിരുന്നത്. മുകളിൽ നിന്നു തീ പടരുന്നത് കണ്ടെന്ന് ബൽക്കീസ് പറയുന്നു. ഭർത്താവിനെ വിളിച്ചുണർത്തി കുഞ്ഞുമായി ഹാളിലേക്ക് ഓടി.

മറ്റൊരു മുറിയിൽ ഉറങ്ങിയിരുന്ന ഫാത്തിമയും മകൾ ഷരീഖത്തും ശബ്ദം കേട്ട് എണീറ്റുവെങ്കിലും പുറത്തേക്കുള്ള 2 വാതിലും പുറത്തു നിന്നു അടച്ചിരുന്നതിനാൽ രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പടക്കം പൊട്ടുന്ന ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മുൻവശത്തെ വാതിൽ തുറന്ന് ഇവരെ രക്ഷിച്ചത്. അടുക്കള ഭാഗത്തെ ഗ്രിൽ പുറത്ത് താഴിട്ട് പൂട്ടിയിരുന്നു. കിടപ്പുമുറിയിലെ  കിടക്കയും കട്ടിലും ഭാഗികമായി കത്തി.

കുടുംബവഴക്കാണ് അക്രമത്തിനു പിന്നിലെന്ന് കരുതുന്നതായി വടക്കേകാട് എസ്എച്ച്ഒ അമൃത് രംഗൻ പറഞ്ഞു. ഒരു വർഷമായി ഷരീഫ് വീട്ടിലേക്ക് വരാറില്ലത്രെ. പെരിയമ്പലത്തെ സഹോദരിയുടെ വീട്ടിലാണ് താമസം. ഇയാളുടെ ആധാർകാർഡും മറ്റും ഫാത്തിമയുടെ പക്കലായിരുന്നു. ഇത് തിരിച്ചു തരുന്നില്ലെന്നു കാണിച്ച് ഷരീഫ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബുധനാഴ്ച  ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി രേഖകൾ ഷരീഫിനു നൽകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഷരീഫ് ഉപയോഗിക്കുന്ന ഫാത്തിമയുടെ പേരിലുള്ള ബൈക്ക് നൽകിയാൽ രേഖകൾ നൽകുമെന്ന് സമ്മതിച്ചാണ് ഇവർ ഇറങ്ങിയത്. പുറകെ എത്തിയ ഷരീഫ് ഫാത്തിമയെയും മക്കളെയും തീവച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഫോറൻസിക്, വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി. പെട്രോൾ നിറച്ച 5 ലീറ്ററിന്റെ 2 ക്യാനിലായി പെട്രോളും ഷരീഫിന്റെതെന്ന് കരുതുന്ന ചെരുപ്പും കണ്ടെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com