യന്തിരൻ വന്നു, ഗുരുവായൂരിൽ ഇനി ആൾനൂഴിയില്ല, മെഷീൻനൂഴി
Mail This Article
ഗുരുവായൂർ ∙ അഴുക്കുചാൽ പദ്ധതിയുടെ ആൾ നൂഴികളിലെ മാലിന്യം കോരി എടുക്കുന്നതിന് ഇനി ആൾ ഇറങ്ങേണ്ടതില്ല. മോണിട്ടറിൽ നൽകുന്ന നിർദേശമനുസരിച്ച് കംപ്യൂട്ടറൈസ്ഡ് റോബട്ടിക് മെഷീൻ മാലിന്യം കോരിയെടുത്ത് പെട്ടിയിലിടും. മെഷീന്റെ കൈകൾ മാത്രം കുഴിയിലേക്ക് ഇറങ്ങും. ക്യാമറയുടെ സഹായത്തോടെ മാലിന്യം കണ്ടെത്തി നീക്കം ചെയ്യും. മെഷീൻ ഉദ്ഘാടനം ഉടൻ ഉണ്ടാകും. ഗുരുവായൂരിലെ റോഡുകളിൽ സ്ഥാപിച്ച മുന്നൂറിലേറെ ആൾനൂഴികളുടെ പേര് ഇനി മെഷീൻനൂഴി എന്നാക്കേണ്ടി വരും.
കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് ഈ സംവിധാനം ഉള്ളത്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ആൾനൂഴികൾ വൃത്തിയാക്കാൻ ഇത്തരം മെഷീൻ ഏർപ്പെടുത്തുമെന്നു കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ആൾനൂഴികൾക്ക് ഇടയിലെ പൈപ്പിലെ മാലിന്യം ശക്തമായി വെള്ളം ചീറ്റിച്ച് തൊട്ടടുത്ത ആൾനൂഴിയിലേക്ക് എത്തിക്കുന്ന ജെറ്റ് പമ്പിങ് മെഷീനും പ്രവർത്തനം തുടങ്ങി. ജല അതോറിറ്റി 67 ലക്ഷം രൂപയ്ക്കാണ് 2 മെഷീൻ വാങ്ങിയത്.
അഴുക്കുചാൽ ശുദ്ധീകരണ പ്ലാന്റ്: ഒരാഴ്ചയായി പ്രവർത്തനം നിലച്ചു
ഗുരുവായൂർ ∙ ഫിൽറ്റർ പമ്പ് കേട് വന്നതിനാൽ അഴുക്കുചാൽ പദ്ധതിയുടെ ചക്കംകണ്ടത്തെ പ്ലാന്റിൽ ഒരാഴ്ചയായി പ്രവർത്തനം നിലച്ചു. ലഭിക്കുന്ന മാലിന്യത്തിന്റെ അളവ് കുറവായതിനാൽ ഇപ്പോൾ ടാങ്കിൽ സൂക്ഷിക്കാൻ കഴിയുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ ശ്രമം ഉണ്ടായില്ല.