300 കോടി രൂപ മുതൽമുടക്ക്; തൃശൂർ റെയിൽവേ സ്റ്റേഷൻ വിമാനത്താവള മാതൃകയിൽ
Mail This Article
തൃശൂർ ∙ 300 കോടി രൂപ മുതൽമുടക്കിൽ റെയിൽവേ സ്റ്റേഷൻ, വിമാനത്താവള മാതൃകയിൽ പുനർനിർമിക്കും. പദ്ധതിരേഖ ലഭിക്കുന്ന മുറയ്ക്ക് നിർമാണക്കരാർ നൽകുമെന്ന് ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അറിയിച്ചു. ചെയർമാന്റെ നേതൃത്വത്തിലുള്ള 9 അംഗ സംഘം റെയിൽവേ സ്റ്റേഷനിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു. 2025ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തൃശൂരിന്റെ റെയിൽവേ വികസനാവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗം എം.ഗിരീശൻ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാർ എന്നിവർ ചെയർമാന് കൈമാറി. തിരുവനന്തപുരം സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ ജെറിൻ ആനന്ദ്, സ്റ്റേഷൻ മാനേജർ പി.ശശീന്ദ്രൻ, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ്.കുമാർ, സീനിയർ സെക്‌ഷൻ എൻജിനീയർ പി.രവികുമാർ തുടങ്ങിയവരടക്കമുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.