ഈ വീട്ടിലേക്കുള്ള വഴി മറക്കല്ലേ ഓർമകളേ..

Mail This Article
ആർത്താറ്റ്∙ ഹോളിക്രോസ് ദേവാലയത്തിനു സമീപം സ്മൃതിപഥം എന്നൊരു കൊച്ചുവീടുണ്ട്. അവിടെ ഓർമകളുടെ നൂലിഴകൾ പരസ്പരം കൂട്ടിക്കെട്ടാൻ കഴിയാത്ത കുറച്ചുപേർ. കളിച്ചും കളി പറഞ്ഞും പാട്ടുകേട്ടുമിരിക്കുമ്പോൾ സ്വന്തം ഓർമകളാണ് നഷ്ടപ്പെട്ടതെന്നു പോലും അവർ ‘മറക്കുന്നു’. സാമൂഹികനീതി വകുപ്പ് അൽസ്ഹൈമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന ഡിമൻഷ്യ ഡേ കെയർ സെന്ററാണ് സ്മൃതിപഥം. സർക്കാർ തലത്തിൽ ഇത്തരത്തിൽ ജില്ലയിലുള്ള ഏക സ്ഥാപനം. 2015ൽ സ്ഥാപനം ആരംഭിച്ചു.

മറവിരോഗം ബാധിച്ച മുതിർന്ന ആളുകൾക്ക് ബ്രെയിൻ സ്റ്റിമുലേറ്റിങ് തെറപ്പികളാണ് നൽകുന്നത്. ഇവർ വീടിനകത്ത് ഒറ്റപ്പെടുമ്പോൾ രോഗം മൂർഛിക്കാനിടവരുമെന്നും കെയർ ഹോമുകൾ ആവശ്യമാണെന്നും കേന്ദ്രത്തിലെ സോഷ്യൽ വർക്കറും അഡ്മിനിസ്‌ട്രേറ്ററുമായ ഒ.പി. സുരേഷ്കുമാർ പറയുന്നു. 3പേർക്ക് ഒരു ‘കെയർഗിവർ’ എന്ന നിലയിൽ പരിശീലനം നേടിയ 5 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ബിൽഡിങ് ബ്ലോക്കുകളും കളറിങ്ങും പലതരം കളികളും ഇവരെ സജീവമാക്കുന്നു. കൊണ്ടുവരാനും വൈകിട്ടു വീട്ടിലെത്തിക്കാനും വാഹനസൗകര്യമുണ്ട്.
പകൽവീട് കൂടാതെ മാസത്തിലൊരിക്കൽ ഓർമക്ലിനിക്കുമുണ്ട്. മറവിരോഗികളോടുള്ള ഇടപെടൽ എങ്ങനെ, ചികിത്സ എവിടെ, തുടങ്ങിയ സംശയങ്ങൾക്ക് ഇവിടെ മറുപടിയുണ്ട്. രോഗം തിരിച്ചറിയുന്നതിനും ഓർമ മെച്ചപ്പെടുത്തുന്നതിനും ക്ലിനിക്കിൽ സാധിക്കും. വീടുകളിൽ ചെന്ന് രോഗികളെ പരിപാലിക്കുന്ന ഹോംകെയർ രീതിയും വീടുകളിൽ രോഗികളെ പരിപാലിക്കുന്നവർക്ക് നിർദേശങ്ങൾ നൽകുന്ന ഓൺലൈൻ സംവിധാനവും ഉണ്ട്. കുന്നംകുളം നഗരസഭയുടെ സഹകരണവും സ്ഥാപനത്തിനു ലഭിക്കുന്നുണ്ട്.
തൃശൂർ നഗരത്തിനു സമീപം മറവിരോഗികൾക്കായുള്ള പകൽവീട് ഉണ്ടെങ്കിൽ കൂടുതൽ പേർക്ക് എത്തിച്ചേരാൻ സാധിക്കുമെന്നു സൂപ്രണ്ട് ടി.എ. താഹിറ പറയുന്നു. സംസ്ഥാനത്ത് എറണാകുളത്താണ് ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുന്നത്. ജേക്കബ് റോയിയെന്ന ശിശുരോഗവിദഗ്ധൻ പുരോഹിതൻ കൂടിയായ സ്വന്തം പിതാവിന് അൽസ്ഹൈമേഴ്സ് ബാധിച്ചപ്പോൾ സ്ഥാപിച്ചതാണ് അൽസ്ഹൈമേഴ്സ് ഡിസീസ് ഇന്റർനാഷനൽ. ഇവരുടെ ഇടപെടലിലൂടെയാണു സാമൂഹിക നീതിവകുപ്പ് ഈ സ്ഥാപനം യാഥാർഥ്യമാക്കിയത്.
മറവിക്കാർ കൂടുന്നു
2017–20 കാലഘട്ടത്തിൽ സംസ്ഥാനത്ത് 8.7 ശതമാനം വർധനയാണ് മറവിരോഗികളുടെ എണ്ണത്തിലുണ്ടായത്. രാജ്യത്ത് 60 വയസ്സ് കഴിഞ്ഞവരിൽ 7.4 ശതമാനം ആളുകൾ മറവിരോഗ ബാധിതരാണെന്ന് പഠനം തെളിയിക്കുന്നു.