ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ഭക്തിയുടെ പാരമ്യതയിൽ എല്ലാം ദേവിയിൽ സമർപ്പിച്ചു ഭക്തസഹസ്രങ്ങൾ കാവുതീണ്ടുന്ന കുരുംബക്കാവിലെ ഭരണി ഉത്സവത്തിനു ഒട്ടേറെ സമുദായങ്ങളുമായി പവിത്രമായ ബന്ധം. ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തെക്കാളുപരി ഭരണി ഉത്സവത്തിനു വിശിഷ്ടമായ ചടങ്ങുകൾ ഏറെയാണുള്ളത്. നൂറ്റാണ്ടുകൾ പിന്നിട്ട ആചാരാനുഷ്ഠാനങ്ങൾ ഇന്നും മുറതെറ്റാതെ പാലിച്ചു പോരുന്നു. സാധാരണ ഉത്സവങ്ങളിൽ കാണാറുള്ള ആന എഴുന്നള്ളിപ്പോ വെടിക്കെട്ടോ കലാപരിപാടികളോ ഉത്സവത്തിൽ കാണാറില്ല.

ആദി ദ്രാവിഡ സംസ്കാരത്തിന്റെ കെട്ടടങ്ങാത്ത ആവേശമാണ് ഭരണി നാളിൽ ദർശിക്കാൻ കഴിയുന്നത്. ക്ഷേത്രവും ക്ഷേത്രനഗരിയും ചെമ്പട്ടണിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാരമ്പര്യ അവകാശികൾ തങ്ങളുടെ ചടങ്ങുകൾ നടത്താൻ ഒരുങ്ങി. കുംഭഭരണി നാളിൽ കൊടിയേറ്റത്തോടെയാണു ചടങ്ങുകൾ തുടങ്ങിയത്. ഇതു നിർവഹിക്കുന്നത് വിശ്വകർമ സമുദായത്തിലെ കാവിൽവീട്ടിൽ കുടുംബമാണ്.

കാളി – ദാരിക യുദ്ധം തുടങ്ങിയതിനെ വിശേഷിപ്പിക്കുന്ന കോഴിക്കല്ല് മൂടൽ ചടങ്ങ് നിർവഹിക്കുന്നതു തച്ചോളി തറവാട്ടുകാരും ഭഗവതി വീട്ടുകാരുമാണ്. വേണാടൻ കൊടികൾ ഉയർത്തുന്ന എടമുക്ക് മൂപ്പൻമാർക്കും ക്ഷേത്രത്തിൽ അവകാശങ്ങളുണ്ട്. കിഴക്കേ നടയിൽ വറപ്പൊടി ആടിക്കാനുള്ള അവകാശവും ഭരണി നാളിൽ വെന്നിക്കൊടി ഉയർത്താനും കുശ്മാണ്ഡ ബലി നടത്താനുമുള്ള അവകാശം പട്ടാര്യ സമുദായാംഗങ്ങൾക്കാണ്. അശ്വതി നാളിൽ വേല സമുദായത്തിനു പവിത്രമായ സ്ഥാനമുണ്ട്.

ആദ്യം കാവുതീണ്ടുന്നത് പാലക്കവേലനാണ്. കാളി – ദാരിക യുദ്ധത്തിൽ മുറിവേറ്റ് എത്തുന്ന ദേവിക്കു ചികിത്സ നിർദേശിച്ചതു ഭിഷഗ്വരനായ പാലക്കവേലനാണു എന്നാണ് വിശ്വാസം. അവകാശത്തറകളിൽ നിന്നു കരം പിരിക്കുന്നതു ഇൗഴവ സമുദായത്തിൽപ്പെട്ട അധികാരിയാണ്. പുലയത്തറവാട്ടു കാരണവർക്കും കോമരങ്ങളുടെ വാൾ പൂജിക്കുന്ന വടക്കേടത്ത് തറവാടിനും പവിത്രമാണ് ബന്ധമാണുള്ളത്.

അതിവിശിഷ്ടമായ തൃച്ചന്ദനചാർത്ത് പൂജ നടത്താൻ അവകാശം ക്ഷേത്രത്തിലെ പതിവു പൂജകൾക്കു അവകാശമുള്ള അടികൾമാർക്കാണ്. നീലത്ത് മഠം, മഠത്തിൽ മഠം, കുന്നത്ത് മഠം എന്നിവിടങ്ങളിലെ അടികൾമാർ തൃച്ചന്ദനച്ചാർത്ത് പൂജ നടത്തുന്നത്. പുറമേ, രാജകുടുംബത്തിനും ഒന്നു കുറേ ആയിരം യോഗത്തിനും അശ്വതി – ഭരണി നാളിൽ പവിത്രമായ സ്ഥാനമാണുള്ളത്.

തന്ത്രി താമരശേരി മേക്കാട്ട് കുടുംബാംഗത്തിന്റെ സാന്നിധ്യത്തിലാണ് കാവു തീണ്ടാൻ അനുമതി നൽകുന്നത്. അശ്വതി നാളിൽ കാവുതീണ്ടലിനു ശേഷവും ഭരണി നാളിലും വേട്ടുവ, അരയ, പുലയ സമുദായാംഗങ്ങളുടെ താലം സമർപ്പണവും പ്രാചീന കലാരൂപങ്ങളുടെ അവതരണവും ക്ഷേത്രാങ്കണത്തിൽ ഉണ്ടാകും. ഭരണിക്കു എത്തുന്ന ഭക്തർ കാർഷിക വിളകൾ ദേവിക്കു കാഴ്ചദ്രവ്യങ്ങളായി കൊണ്ടുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com