അകലാട് റസിയ വധം: പ്രതിക്ക് ജീവപര്യന്തം തടവ്
Mail This Article
പുന്നയൂർ ∙ അകലാട് ഒറ്റയിനിയിൽ അവിവാഹിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്നു വിളച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നുവെന്ന കേസിൽ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. അകലാട് കണ്ടാണത്ത് നൂറുദ്ദീൻ (48) നെ യാണു ശിക്ഷിച്ചത്. കൊലപാതകക്കേസിൽ ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ആഭരണം കവർന്നതിനു 3 വർഷം കഠിനതടവുമാണു തൃശൂർ ജില്ലാ കോടതി ജഡ്ജ് പി.എൻ. വിനോദ് വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.
കൊല്ലപ്പെട്ട യുവതിയുടെ ആഭരണങ്ങൾ ബന്ധുക്കൾക്കു നൽകാനും നിർദേശിച്ചു. 2013 ജനുവരി 29 നാണ് അകലാട് കൊല്ലംപറമ്പ് അബൂബക്കറിന്റെ മകൾ റസിയ (26) കൊല്ലപ്പെട്ടത്. ഇവരെ നൂറുദ്ദീൻ തന്റെ വീടിന്റെ പുറകുവശത്തുള്ള വിറകുപുരയിൽ വച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ആഭരണങ്ങൾ കൈക്കലാക്കിയശേഷം വീടിനോടു ചേർന്നു കുഴിച്ചുമൂടി. സംഭവം നടന്നു രണ്ടാം ദിവസമാണു മൃതദേഹം കണ്ടെത്തിയത്. റസിയയെ കാണാതായ ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. പിറ്റേന്നാണു റസിയ കൊല്ലപ്പെട്ടത്. വടക്കേകാട് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സുഹൃത്ത് മുസ്തഫ നൂറുദ്ദീനെ രക്ഷിക്കാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഇയാളെ മാപ്പുസാക്ഷിയാക്കി. പ്രോസിക്യൂഷനുവേണ്ടി കെ.ബി. സുനിൽകുമാർ ഹാജരായി.