ചേർപ്പ്∙ പെരുവനം - ആറാട്ടുപുഴ പൂരത്തോടുമ്പന്ധിച്ച് ഒരു വർഷം ചാത്തക്കുടം ശാസ്താവ് പൂരക്കാലത്ത് എഴുന്നള്ളാറുള്ളത് ഏകദേശം 140 കിലോമീറ്റർ ആണ്. 5 പതിറ്റാണ്ടായി കഴകം ചുമതലയുള്ള ചാത്തക്കുടത്തു വാരിയത്ത് ഹരിദാസ് വാരിയരും 4 പതിറ്റാണ്ടായി ശാസ്താവിന്റെ കുറുവേല ചുമതലയുള്ള മുളങ്ങ് കുന്നത്തുകാവ് കല്ലാറ്റ് ശിവശങ്കരൻ കുറുപ്പും അകമ്പടി സേവിക്കുന്നു. ചുമതലയേറ്റശേഷം ഏകദേശം 6000 മുതൽ 7000 കിലോമീറ്റർ ഇവർ ശാസ്താവിന്റെ കൂടെ നടന്നു കഴിഞ്ഞു. കൊടിയേറ്റത്തിന് ശേഷം പൂരം കൊട്ടിവെക്കുന്ന ചടങ്ങ് മുതൽ ശിവന്റെ ചുമതലകൾ ആരംഭിക്കും. കൊടിക്കൽ പറ നിറച്ചു ഹരിദാസ് വാരിയരും ചുമതലകൾ ആരംഭിക്കും.
തുടർന്നു കൊടികുത്തു വരെ യാത്രയാണ്. വല്ലച്ചിറ, എടക്കുന്നി, മരത്താക്കര, തൈക്കാട്ടുശ്ശേരി, നറുകുളങ്ങര, ചക്കംകുളങ്ങര, ചിറ്റിശ്ശേരി, പെരുവനം, ഊരകം, പിടിക്കപ്പറമ്പ്, പാഴായി, കടലാശ്ശേരി, ആറാട്ടുപുഴ, തൊട്ടിപ്പാൾ, തിരുവുള്ളക്കാവ് തുടങ്ങി ക്ഷേത്രങ്ങളിൽ ശാസ്താവിന്റെ കൂടെ ഇവരും എത്തും. ഗ്രാമപ്രദക്ഷിണം കൂടാതെ ദേവമേളയിൽ ഏറ്റവും അധികം പൂരങ്ങളിൽ പങ്കെടുക്കുന്നതും ശാസ്താവാണ്. ചാത്തക്കുടം തിരുവാതിര പുറപ്പാട്, ചക്കംകുളങ്ങര പുണർതം വിളക്ക്, പെരുവനം പൂരം, ഊരകത്തമ്മയുടെ പെരുവനം പൂരം, പിടിക്കപ്പറമ്പ് പൂരം, ആറാട്ടുപുഴ പൂരം, കൂട്ടിഏഴുന്നെള്ളിപ്പ്, പെരുവനം പകൽ പൂരം എന്നിവയാണ് ശാസ്താവ് പങ്കെടുക്കുന്ന പൂരങ്ങൾ.