ആഞ്ഞടിച്ചു മിന്നൽ ചുഴലി, വ്യാപകനാശം; കൃഷി നശിച്ചവർ അപേക്ഷ സമർപ്പിക്കണം
Mail This Article
മറ്റത്തൂർ∙ മറ്റത്തൂർ പഞ്ചായത്തിലെ 7, 9,12,13,14 വാർഡുകളിൽ ആഞ്ഞടിച്ച മിന്നൽ ചുഴലിയിൽ നശിച്ചത് പതിനായിരത്തോളം നേന്ത്ര വാഴകൾ. കോപ്ളിപ്പാടം കരുമത്തിങ്കൽ രാധ ശശിയുടെ 400 വാഴകളിൽ 6 എണ്ണം ഒഴികെ എല്ലാം കാറ്റിൽ നിലം പൊത്തി. രോഗിയായ ഭർത്താവിനെ ചികിത്സിക്കുന്നതിനും, മക്കളുടെ പഠനത്തിനുമായി കരുതിയ തന്റെ സ്വപ്നമാണ് കാറ്റിൽ നിലം പൊത്തിയതെന്ന് രാധ പറഞ്ഞു.
2018 ൽ വാഴകൾ നശിച്ച ഞാറേക്കാടൻ മോളി ഡേവിസിന് കഴിഞ്ഞ ആഴ്ചയാണ് നഷ്ടപരിഹാര തുക മുഴുവനായും ലഭിച്ചത്. റിട്ടയേർഡ് ഉദ്യോഗസ്ഥനും കർഷകനുമായ പേഴേരിൽ ഉണ്ണിക്കൃഷ്ണന്റെ 250 വാഴകളും ഒടിഞ്ഞു വീണു. ഒട്ടേറെ വിടുകളുടെ ഷീറ്റുകളും പറന്നു പോയി. കൃഷി ഓഫിസർ എം. പി. ഉണ്ണിക്കൃഷ്ണൻ സ്ഥിതിഗതികൾ വിലയിരുത്തി.
കോടശേരി ∙ പഞ്ചായത്തിലെ മാരാങ്കോട് ഭാഗത്തു കാറ്റിലും മഴയിലും 3000ലധികം വാഴകൾ നശിച്ചു. ചില്ലായി വർഗീസിന്റെ വാഴത്തോട്ടമാണ് നശിച്ചത്.പ്രദേശത്ത് വൈദ്യുത പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞു വീണു. വൈദ്യുത ലൈനുകളും പൊട്ടി. പല ഭാഗത്തും വൈദ്യുതി നിലച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് മേഖലയിലുണ്ടായത്.
ഉടൻ അപേക്ഷ സമർപ്പിക്കണം
കൃഷി നശിച്ചവർ നഷ്ടപരിഹാരത്തിനായി സംസ്ഥാ www.aims.kerala.gov.in മുഖേന അപക്ഷേ സമർപ്പിക്കണം . എയിംസ് (AIMS) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും അപേക്ഷിക്കാം. ഇതുവരെ റജിസ്റ്റർ ചെയ്യാത്ത കർഷകർ ആദ്യം കർഷകറജിസ്ട്രേഷൻ നടത്തണം. കാർഷിക വിളകൾ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ കൃഷി നശിച്ചാൽ 15 ദിവസത്തിനകം അപേക്ഷിക്കേണ്ടതാണ് .
വിളകൾ ഇൻഷുർ ചെയ്യാത്ത കർഷകർ കൃഷി നശിച്ച് 10 ദിവസത്തിനകം എയിംസ് പോർട്ടലിലൂടെ അപേക്ഷിക്കണം .എയിംസ് വെബ് പോർട്ടലിൽ കർഷകർക്ക് സ്വന്തമായും അപേക്ഷിക്കാം. കൃഷി ഭവനിലെ ഡാറ്റ എൻട്രി സേവനങ്ങൾ ഇതിനായി ഉപയോഗിക്കാം. 9746945705,
നഷ്ട പരിഹാരം ഉടൻ അനുവദിക്കണം
വെള്ളിക്കുളങ്ങര ∙. മറ്റത്തൂർ പഞ്ചായത്തിൽ മിന്നൽ ചുഴലിയിലുണ്ടായ വൻ കൃഷി നാശത്തിന് ഉടൻ നഷ്ട പരിഹാരം അനുവദിക്കണമെന്നു കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണൻ മാടപ്പാട്ട് ആവശ്യപ്പെട്ടു. വെള്ളികുളങ്ങര, കുറിഞ്ഞിപ്പാടം, കൊടുങ്ങ, അമ്പനോളി, കോപ്ളിപ്പാടം, കടമ്പോട്, മോനോടി, കിഴക്കേ കോടാലി തുടങ്ങിയ സ്ഥലങ്ങളിലെ ആയിരകണക്കിന് വാഴ, ജാതി, തെങ്ങ്, കവുങ്ങ്, റബർ എന്നിവയും ഒടിഞ്ഞു വീണു. ഇൻഷുർ , നഷ്ടപരിഹാര തുകകൾ കാലതാമസമില്ലാതെ അനുവദിക്കണം എന്നും ആവശ്യപ്പെട്ടു.