മാള ∙ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായ ദിവസങ്ങളിൽ മോഷണം. കോട്ടമുറി, ഗുരുതിപ്പാല, കോട്ടമുറി ഭാഗങ്ങളിലാണ് മോഷണവും മോഷണ ശ്രമവും നടന്നത്. കോട്ടമുറിയിൽ ആളൊഴിഞ്ഞ വീട്ടിൽ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് സാധനങ്ങൾ അലങ്കോലപ്പെടുത്തിയാണ് മടങ്ങിയത്. അടുത്ത ദിവസം ഗുരുതിപ്പാലയിലെ ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു കവർച്ച നടത്തി. കഴിഞ്ഞ ദിവസം കൊടവത്തുകുന്നിൽ വീടിനകത്ത് കട്ടിലിൽ കിടന്നിരുന്ന യുവതിയുടെ മാല ജനലിലൂടെ പൊട്ടിച്ചെടുത്തു.
രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം. പുന്നയ്ക്കപ്പറമ്പിൽ ജോജിയുടെ ഭാര്യ സ്വാതിയുടെ 2 പവന്റെ താലിമാലയാണ് മോഷണം പോയത്. പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെ പരിശോധന നടത്തി. മോഷണങ്ങൾ പെരുകുമ്പോഴും പ്രതികളെ കണ്ടെത്താൻ പൊലീസിനു സാധിക്കാത്തത് ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി തുടരെയുള്ള മോഷണ സംഭവങ്ങൾ ഇതിനു തെളിവാണ്. കൂടാതെ കഴിഞ്ഞ കാലത്തായി നടന്ന മോഷണങ്ങളിൽ പ്രതികളെ പിടികൂടിയിട്ടുമില്ല.
കുഴൂരിൽ ഫെബ്രുവരി 26ന് വയോധികയുടെ മാല മോഷ്ടിച്ച സംഭവം, വലിയപറമ്പ് ത്രിവേണി സൂപ്പർമാർക്കറ്റിൽ മോഷണം, കോട്ടമുറിയിൽ വീട്ടിൽ 30 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങൾ മോഷണം പോയ സംഭവം എന്നിവ നടന്നിട്ട് വർഷങ്ങളായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പരാതികൾ ലഭിച്ചാലും കേസ് റജിസ്റ്റർ ചെയ്യാൻ താമസം വരുത്തുന്നതായും പരക്കെ ആക്ഷേപമുണ്ട്.