കുറഞ്ഞ ചെലവിൽ പരിരക്ഷ; കേന്ദ്രപദ്ധതി ജില്ലയിലും
Mail This Article
തൃശൂർ ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ്, ലീഡ് ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ‘സുരക്ഷ 2023’ന് ജില്ലയിൽ തുടക്കം. 20 രൂപ വാർഷിക പ്രീമിയത്തിൽ രണ്ടു ലക്ഷം രൂപ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന, 436 രൂപ വാർഷിക പ്രീമിയത്തിൽ രണ്ടു ലക്ഷം രൂപ ലൈഫ് ഇൻഷുറൻസ് നൽകുന്ന പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, അടൽ പെൻഷൻ യോജന എന്നിവ അടങ്ങുന്നതാണ് സുരക്ഷ 2023.
പദ്ധതിയിൽ ചേരാൻ ആഗ്രഹമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻജിഒകൾ, സന്നദ്ധ സംഘടനകൾ എന്നിവർക്കു ലീഡ് ബാങ്കുമായി ബന്ധപ്പെടാമെന്ന് എസ്ബിഐ ജില്ലാ കോർഡിനേറ്റർ പി. ശ്രീരാജ്, സിഎസ്ബി അസി. ജനറൽ മാനേജർ ആർ. രാജേഷ്, എസ്ഐബി കോർഡിനേറ്റർ ബാബു ജോർജ്, കാനറ ബാങ്ക് ഡിവിഷനൽ മാനേജർ കെ.കെ. അനിൽകുമാർ, ലീഡ് ബാങ്ക് മാനേജർ എസ്. മോഹനചന്ദ്രൻ എന്നിവർ പങ്കെടുത്തു. 0487 2382156, 2388157.
2 ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങൾ ഇൻഷുറൻസ് പരിരക്ഷയിലേക്ക്
തൃശൂർ ∙ നിലവിൽ കുടുംബശ്രീയിൽ നിന്നു വായ്പകൾ ഉള്ളവരും വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നവരുമായ അയൽക്കൂട്ട അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ജീവൻ ദീപം ഇൻഷുറൻസ് പദ്ധതിയിൽ ജില്ലയിൽ 2 ലക്ഷത്തോളം പേർ പങ്കാളികളായി. ജില്ലയിലെ ആകെ അയൽക്കൂട്ടം അംഗങ്ങളിൽ പകുതി വരും ഇത്. കഴിഞ്ഞ വർഷം ഇൻഷുറൻസ് പരിരക്ഷ നേടിയവർ 34,100 പേർ മാത്രമായിരുന്നു. ഈ വർഷം 83.60 ശതമാനം അംഗങ്ങളെ ചേർത്ത് വരവൂർ സിഡിഎസ് ഇൻഷുറൻസ് പരിരക്ഷയിൽ ഒന്നാം സ്ഥാനത്താണ്.
82.65 ശതമാനം അംഗങ്ങളെ ചേർത്ത പുന്നയൂർ സിഡിഎസ് രണ്ടാം സ്ഥാനത്തും 80.36 ശതമാനം അംഗങ്ങളെ ചേർത്ത ചേർപ്പ് സിഡിഎസ് മൂന്നാം സ്ഥാനത്തുമുണ്ട്. ഇൻഷുറൻസ് പരിരക്ഷ നേടിയ അംഗങ്ങളുടെ എണ്ണത്തിൽ എറിയാട് സിഡിഎസ് ഒന്നാം സ്ഥാനത്തും വെള്ളാങ്ങല്ലൂർ സിഡിഎസ് രണ്ടാം സ്ഥാനത്തും ചാലക്കുടി സിഡിഎസ് മൂന്നാം സ്ഥാനത്തുമാണ്. അടുത്ത വർഷം മുഴുവൻ ആളുകളെയും ഉൾപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്.സി. നിർമൽ അറിയിച്ചു.