ഗുരുവായൂർ ∙തോക്കേന്തിയ 4 ആർആർആർഎഫ് സേനാംഗങ്ങൾ ഭഗവതിക്ഷേത്രത്തിന് മുന്നിലെ ബാഗേജ് സ്കാനർ മുറി വളയുന്നത് കണ്ട് ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ പരിഭ്രാന്തരായി. പാന്റും ടീ ഷർട്ടും ബാക്ക്പാക് ബാഗും ധരിച്ച ‘തീവ്രവാദി’യെ സേനാംഗങ്ങൾ തോക്കിൻമുനയിൽ കീഴടക്കി ജീപ്പിൽ കയറ്റിക്കൊണ്ടു പോയി. ഇന്റലിജൻസ് ബ്യൂറോയുടെയും പൊലീസ് ഉന്നതാധികാരികളുടെയും നിർദേശപ്രകാരം നടത്തിയ മോക് ഡ്രിൽ ആയിരുന്നു നടന്നതെന്ന് വൈകിയാണ് കാഴ്ചക്കാർ അറിഞ്ഞത്.
ക്ഷേത്രപരിസരത്തേക്ക് ഒരു തീവ്രവാദി നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആളെ കണ്ടെത്തുന്ന ഓപ്പറേഷനാണ് നടപ്പാക്കിയത്. ക്ഷേത്രത്തിലേക്കുള്ള എല്ലാ പോയിന്റുകളും കേന്ദ്രീകരിച്ച് ടെംപിൾ പൊലീസും റാപിഡ് റെസ്പോൺസ് റെസ്ക്യൂ സേനയിലെ 20 അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു.
ക്ഷേത്രപരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നറിഞ്ഞ് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ നായ ബോംബ് കണ്ടെത്തുകയും വിജനസ്ഥലത്ത് കൊണ്ടുപോയി നിർവീര്യമാക്കുകയും ചെയ്തു. അസി. പൊലീസ് കമ്മിഷണർ കെ.ജി.സുരേഷ്, ടെംപിൾ പൊലീസ് ഇൻസ്പെക്ടർ സി.പ്രേമാനന്ദകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.