ADVERTISEMENT

തൃശൂർ ∙ പിറന്നാൾ പ്രഭയിൽ പൂര പ്രമാണിക്കു പകിട്ടേകി പൊന്നാടകളും പൊൻവാക്കുകളും. 77 –ാം ജന്മദിനം ആഘോഷിക്കുന്ന ഇലഞ്ഞിത്തറ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർക്കു പാറമേക്കാവ് ദേവസ്വം സംഘടിപ്പിച്ച അനുമോദന സദസ്സിലാണ് വാദ്യ പ്രേമികളുടെ ആദരവും സ്നേഹവും ഉപഹാരങ്ങളായി പ്രവഹിച്ചത്. സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു.

ഇന്നേവരെ കൊട്ടിയതിലും നന്നായി കൊട്ടാനുള്ള താൽപര്യവും അതിനുവേണ്ടിയുള്ള കഠിനാധ്വാനവും കിഴക്കൂട്ട് അനിയൻ മാരാരുടെ സവിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു. നടൻ ജയറാം മുഖ്യാതിഥിയായിരുന്നു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം.ബാലഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് മേനോ‍ൻ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, സതീഷ് മേനോൻ എന്നിവർ പ്രസംഗിച്ചു. അനിയൻ മാരാരുടെ ഭാര്യയും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കലാമണ്ഡലം ശിവദാസ്, മച്ചാട് രാമചന്ദ്രൻ, കിഴക്കുമ്പാട്ടുകര കുട്ടൻ എന്നിവരെയും സമ്മേളനത്തിൽ ആദരിച്ചു.അനിയൻ മാരാർക്കു പാറമേക്കാവ് ദേവസ്വത്തിന്റെ ഉപഹാരങ്ങളായി പൊന്നാടകൾക്കു പുറമേ ചെണ്ടക്കോൽ, ജന്മനക്ഷത്ര വൃക്ഷത്തൈ, ഇലഞ്ഞി തൈ എന്നിവ സമ്മാനിച്ചു. തുടർന്ന് അനിയൻ മാരാരുടെ നേതൃത്വത്തിൽ ക്ഷേത്രം നടപ്പുരയിൽ തായമ്പക ഉണ്ടായിരുന്നു.

തൃശൂർ പൂരവും ചെണ്ട മേളവും; ഓർമകൾ പങ്കുവച്ച് ജയറാം

നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തൃശൂർ പൂരപ്പറമ്പിലെത്തി പൂരം കണ്ട കഥകൾ സദസ്സിൽ പങ്കുവച്ച് നടൻ ജയറാം. മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ചപ്പോഴാണ് തൃശൂരുമായുള്ള ബന്ധം ജയറാം ഓർമിച്ചത്.

പൂരപ്പറമ്പിലൂടെ കാഴ്ചകളെല്ലാം കണ്ട് അത്ഭുതത്തോടെ നടന്നതും ആനയെ കുളിപ്പിക്കുന്നതു നോക്കി നിന്നതും ജയറാം ഓർമിച്ചു. വർഷങ്ങളോളം മുടങ്ങാതെ പൂരത്തിനെത്തുമായിരുന്നു. പാറമേക്കാവ് ദേവസ്വത്തിന്റെ അഗ്രശാലയിലാണ് മേളം കൊട്ടാൻ ആദ്യമായി തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com