ADVERTISEMENT

തൃശൂർ ∙ സ്ഥാനമൊഴിയണമെന്നു സിപിഎം നേതൃത്വം നൽകിയ സൂചന മേയർ എം.കെ.വർഗീസ് തള്ളി. രാജി വയ്ക്കില്ലെന്ന് അദ്ദേഹം സിപിഎം ജില്ലാ നേതൃത്വത്തോടു സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കി. ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ, കോൺഗ്രസ് വിമതനായ വർഗീസിനെ മേയറാക്കി ഭരണം പിടിച്ച എൽഡിഎഫിന് മേയറുടെ നിലപാട് അംഗീകരിക്കേണ്ടിവന്നു.സിപിഎമ്മാണു വർഗീസുമായി സംസാരിച്ച് അദ്ദേഹത്തിനു പദവി നൽകിയത്. ഒരു വോട്ടിന്റെ ബലത്തിൽ വർഗീസ് മേയറായി. രണ്ടര വർഷം പൂർത്തിയാക്കുന്നതോടെ സ്ഥാനമൊഴിയാൻ വർഗീസിനോടു പറയാനാകും എന്നായിരുന്നു സിപിഎം പ്രതീക്ഷ. ഇക്കാര്യം നേരത്തേ സൂചിപ്പിച്ചിട്ടുമുണ്ടായിരുന്നു. ആ സമയം പൂർത്തിയാക്കിയതോടെയാണു സ്ഥാനമൊഴിഞ്ഞു മുന്നണിക്കൊപ്പം നിൽക്കണമെന്ന സൂചന നൽകിയത്. എന്നാൽ ഇതു കയ്യോടെ തള്ളിയ വർഗീസ്, ഒഴിയേണ്ടിവന്നാൽ താൻ എൽഡിഎഫിനെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 55 അംഗ കൗൺസിലിൽ എൽഡിഎഫിന് എം.കെ.വർഗീസ് അടക്കം 25 പേരുടെ പിന്തുണയുണ്ട്.

യുഡിഎഫിനെ 24 പേർ തുണയ്ക്കുന്നു. 6 പേർ ബിജെപി അംഗങ്ങളാണ്. ഒരാളുടെ പിന്തുണ കുറഞ്ഞാൽ എൽഡിഎഫ് ഭരണം താഴെപ്പോകും. അതുകൊണ്ടുതന്നെയാണു വർഗീസിന്റെ ആവശ്യത്തിനു മുന്നിൽ സിപിഎം നേതൃത്വത്തിനു മുട്ടുമടക്കേണ്ടിവന്നത്.ഭരണ നേതൃത്വത്തിനെതിരെ സാമ്പത്തിക ആരോപണം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളുണ്ട്. ബിനി ടൂറിസ്റ്റ് ഹോം വാടകയ്ക്കു നൽകിയ ഇടപാടിൽ വൻ തുക മറിഞ്ഞുവെന്നാണു പ്രതിപക്ഷ ആരോപണം. കൗ‍ൺസിലിൽ അംഗീകരിക്കാത്ത തീരുമാനങ്ങൾ, അംഗീകരിച്ചെന്ന് എഴുതിച്ചേർത്തതായുള്ള പരാതി വേറെയും.ഇതെല്ലാമുണ്ടായിട്ടും, രാജിവയ്ക്കില്ലെന്നു വർഗീസിന്റെ തീരുമാനത്തെ സിപിഎം അംഗീകരിക്കുകയാണു ചെയ്തത്. ഇത്തരം വഴങ്ങിക്കൊടുക്കൽ ആവശ്യമുണ്ടോയെന്ന ചോദ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. എന്നാൽ എന്തു വിട്ടുവീഴ്ച ചെയ്തും ഭരണം നിലനിർത്തുക എന്നതാണു പാർട്ടി നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com