ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ശ്രീനാരായണപുരം – മതിലകം പഞ്ചായത്ത് പ്രദേശങ്ങളിൽ വീണ്ടും ആഫ്രിക്കൻ ഒച്ച് ഭീഷണി. മുൻ വർഷങ്ങളെപ്പോലെ വ്യാപകമായിട്ടില്ലെങ്കിലും വീടുകളിൽ ഒച്ചുകൾ വന്നു തുടങ്ങി. മഴ പെയ്യുന്നതോടെ വ്യാപിക്കുമെന്നാണ് ആശങ്ക. മുൻ വർഷങ്ങളിൽ മഴ കനത്തു ജൂലൈ - ഓഗസ്റ്റ് മാസങ്ങൾ ആയപ്പോഴേക്കും വീടുകളിൽ ആഫ്രിക്കൻ ഒച്ച് നിറഞ്ഞിരുന്നു.

ശ്രീനാരായണപുരം സെന്ററിനു വടക്കു ഭാഗത്തെ മര മിൽ, പൂവത്തുംകടവ് പാലം, പൂവത്തുംകടവ് ക്ഷേത്രത്തിനു സമീപത്തെ വീടുകളിലും പൂവത്തുംകടവ് പാലം, മതിലകം മതിൽമൂല പ്രദേശത്തെയും നൂറിലേറെ വീടുകൾ ആഫ്രിക്കൻ ഒച്ച് ഭീഷണിയിലായി. വീടുകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. 

മതിൽമൂല, ശ്രീനാരായണപുരം പൂവത്തുംകടവ് പ്രദേശങ്ങളിൽ 5 വർഷത്തിലേറെയായി ഒച്ചുഭീഷണിയുണ്ട്.  പൂവത്തുംകടവിൽ ഷിനോയ്, പൂവത്തുംകടവിൽ രജനീഷ്, കുമ്പളപറമ്പിൽ സുധീഷ് പൂവത്തുംകടവ് സനോജ്, അടിപറമ്പിൽ വിശ്വംഭരൻ, പാണംപറമ്പിൽ രാമചന്ദ്രൻ, മാരാത്ത് സുധി, മണക്കാട് സുബിൻ എന്നിവരുടെ വീടുകളിൽ ഒച്ച് വ്യാപകമാണ്. 

ദിവസവും രാപകൽ ഭേദമില്ലാതെ ഒച്ചിനെ പിടികൂടി നശിപ്പിക്കലാണ് പ്രധാന ജോലി.  എന്നാൽ, വീണ്ടും ഇതിലുമേറെ ഒച്ച് എത്തും. വ്യാപകമായ കൃഷി നാശവും ഉണ്ട്. അടുക്കളത്തോട്ടം പൂർണമായും നശിച്ചു. പച്ചക്കറി തൈകൾ,  വാഴ, തെങ്ങിൻ തൈകൾ എന്നിവ ഉൾപ്പടെ എല്ലാം ഭീഷണിയാണ്. പകൽ ഒച്ച് ഒരിടത്തു മാത്രമായി ഇരിക്കും.

ഇരുട്ടിയാലാണു ഇവ ചെടികളിലും തൈകളിലും നാശം വിതയ്ക്കുന്നത്. ഒച്ചുഭീഷണി കൂടിയതോടെ അടുക്കളത്തോട്ടം പോലും നിർത്തിയതായി വീട്ടമ്മമാർ പറയുന്നു. കൃഷി നാശത്തിനു പുറമേ കുടുംബങ്ങളുടെ സൈര്വ ജീവിതത്തിനു പോലും ഒച്ച് തടസമാകുകയാണ്. വീടിനകത്തേക്കും ഒച്ച് ഇഴഞ്ഞുവരുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

നാലു വർഷം മുൻപ് പീച്ചി വനഗവേഷണ കേന്ദ്രത്തിൽ നിന്നു ഡോ. കീർത്തി വിജയന്റെ നേതൃത്വത്തിൽ ഗവേഷക സംഘം പ്രദേശത്തു സന്ദർശിച്ചിരുന്നു.  ഒച്ചിനെ തുരത്താനുള്ള ഫലപ്രദമായ നിർദേശങ്ങൾ നൽകിയിരുന്നു. തുടർന്നു പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഒച്ചിനെ നശിപ്പിക്കാൻ നിർദേശം നൽകിയെങ്കിലും കാലവർഷം കനത്തതോടെ ഒച്ച് വീണ്ടും വ്യാപകമാവുകയാണ്.

ശ്രീനാരായണപുരം സെന്ററിനു വടക്കു ഭാഗത്തുള്ള മില്ലിനു സമീപമാണ് ഏതാനും വർഷങ്ങൾക്കു മുൻപ് ഒച്ചിനെ ആദ്യം കണ്ടെത്തിയത്. പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉപ്പു വിതറി ഒച്ചിനെ ഒഴിവാക്കാൻ ശ്രമം നടത്തുന്നുണ്ട്. ഓരോ വീടിന്റെയും അടുക്കളത്തോട്ടം ഒച്ച് കയ്യടക്കി.  വീടുകളുടെ വിറകുപുരകളിലും കിണറുകളുടെ വശങ്ങളിലും ഒച്ചു പെരുകിയിട്ടുണ്ട്. മനുഷ്യനിൽ തലച്ചോറിനെ ബാധിക്കുന്ന ഇസ്നോഫിലിക് മെനിഞ്ചൈറ്റിസ് രോഗമുണ്ടാകാനുള്ള സാധ്യതയേറെയാണെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

അക്കാറ്റിന ഫുലിക്ക അഥവാ ആഫ്രിക്കൻ ഒച്ച് 

കൊടുങ്ങല്ലൂർ ∙ അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചിന്റെ കേന്ദ്രം കെനിയ, ടാൻസാനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളാണ്.  ആഫ്രിക്കൻ ഒച്ചിനെ ആദ്യമായി ഗവേഷണ ആവശ്യത്തിനായാണ് ഇന്ത്യയിൽ കൊണ്ടുവന്നത്. കേരളത്തിൽ പാലക്കാട് എലപ്പുള്ളിയിലാണ് ആഫ്രിക്കൻ ഒച്ചിനെ എത്തിച്ചത്.  ഇതും ഗവേഷണ ആവശ്യത്തിനായിരുന്നു. 

തൃശൂർ കൂടാതെ മറ്റു ജില്ലകളിലും ആഫ്രിക്കൻ ഒച്ച് വ്യാപകമായിട്ടുണ്ട്. ഒച്ചിനെ തുരത്താം ഇങ്ങനെ ഒച്ചിനെ നിയന്ത്രിക്കാൻ പുകയിലയും തുരിശും ചേർന്ന മിശ്രിതം ഉപയോഗിക്കണം. 25 ഗ്രാം പുകയിലെ ഒന്നര ലീറ്റർ വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക, അല്ലങ്കിൽ ഒരു ലീറ്റർ വെള്ളത്തിൽ 25 ഗ്രാം പുകയില ഉപയോഗിക്കുന്നതിന്റെ തലേ ദിവസം ഇട്ടു വെക്കുക. 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. രണ്ടു ലായനികളും ഒന്നിച്ചു ചേർക്കുക, ഇൗ മിശ്രിതത്തെ അരിച്ചെടുക്കുക, ഇതു സ്പ്രേയിലേക്കു പകർത്തി ഉപയോഗിക്കുക, പുകയിലയുടെയും തുരിശിന്റെയും അനുപാതം നിലനിർത്തി ആവശ്യാനുസരണം അളവ് കൂട്ടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com