കെട്ടിട നികുതിയെച്ചൊല്ലി വിവാദം; വേലൂരിൽ പ്രതിപക്ഷത്തിന്റെ കുത്തിയിരിപ്പ് സമരം
Mail This Article
വേലൂർ∙ കെട്ടിടനികുതി വിഷയത്തിൽ ചർച്ച പൂർത്തിയാകും മുൻപേ പ്രസിഡന്റ് യോഗം പിരിച്ചുവിട്ടുവെന്നാരോപിച്ചു പഞ്ചായത്തിലെ പ്രതിപക്ഷമായ കോൺഗ്രസ്, ബിജെപി അംഗങ്ങൾ പഞ്ചായത്തിനുള്ളിൽ കുത്തിയിരുപ്പു സമരം നടത്തി. ഓഫിസ് സമയം കഴിഞ്ഞിട്ടും സമരം തുടർന്നതോടെ പൊലീസ് അംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി. പഞ്ചായത്ത് യോഗത്തിൽ എൽഡിഎഫിലെ മുഴുവൻ അംഗങ്ങളും ഹാജരായില്ലെന്നും പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടാൽ പരാജയപ്പെടുമെന്ന് മുൻകൂട്ടി കണ്ടാണ് പ്രസിഡന്റ് യോഗം പിരിച്ചു വിട്ടതെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. ചർച്ച നടക്കുന്നതിനിടെ അജണ്ട പാസായെന്ന് പറഞ്ഞാണ് പ്രസിഡന്റ് ടി.ആർ. ഷോബി യോഗം അവസാനിപ്പിക്കാൻ മുതിർന്നതെന്നും അവർ പറഞ്ഞു.
പ്രസിഡന്റിനെ തടയാൻ പ്രതിപക്ഷ അംഗങ്ങൾ ശ്രമിച്ചു. പ്രതിപക്ഷത്തെ രണ്ട് അംഗങ്ങളെ യോഗ പുസ്തകത്തിൽ ഒപ്പിടാൻ സമ്മതിച്ചില്ലെന്നും ആരോപിച്ചു.തുടർന്നാണ് പ്രതിപക്ഷ നേതാവ് സ്വപ്ന രാമചന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നിതീഷ് ചന്ദ്രൻ, അംഗങ്ങളായ പി.എൻ. അനിൽ. സി.ഡി. സൈമൺ, വിജിനി ഗോപി, വി. ബാലകൃഷ്ണൻ, അജി ജോഷി എന്നിവരും ബിജെപി അംഗമായ രേഷ്മയും മുദ്രാവാക്യം വിളകളോടെ പഞ്ചായത്തിനുള്ളിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. പഞ്ചായത്ത് ഓഫിസിനു പുറത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. യേശുദാസ് അധ്യക്ഷനായി.