പാലിയേക്കര ടോൾ പിരിവ് നിർത്തണം: കേന്ദ്രത്തിന് കത്തു നൽകി ടി.എൻ.പ്രതാപൻ
Mail This Article
തൃശൂർ ∙ പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു ടി.എൻ. പ്രതാപൻ എംപി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കു കത്തു നൽകി. അശാസ്ത്രീയമായ നിർമാണവും റോഡ് പരിപാലനത്തിലെ അലംഭാവവും കാരണം ദേശീയപാതയിലെ യാത്ര പലപ്പോഴും ദുരിതമായി മാറിയെന്ന് എംപി ആരോപിച്ചു.
മണ്ണുത്തി-വടക്കഞ്ചേരി ഭാഗത്തെ റോഡ് തകർച്ചയ്ക്കു കാരണക്കാരായ നിർമാണ കമ്പനിക്കു ടോൾ പിരിവിൽ മാത്രമാണു താൽപര്യം. 721.17 കോടി രൂപയുടെ നിർമാണ കരാറുള്ള കമ്പനി 2012 ഫെബ്രുവരി മുതൽ 2023 ജൂൺ വരെ 1210 കോടി ടോൾ വഴി പിരിച്ചെടുത്തു. കരാർ പ്രകാരം 2028 വരെ ടോൾ പിരിവു തുടർന്നാൽ ഏകദേശം നാലായിരം കോടി രൂപയെങ്കിലും കമ്പനി പിരിച്ചെടുക്കും. നിരന്തരം കരാർ ലംഘനം നടത്തുന്ന കമ്പനിക്കെതിരെ അന്വേഷണം വേണമെന്നും ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും എംപി കത്തിൽ ചൂണ്ടിക്കാട്ടി.
60 കിലോമീറ്റർ ദൂരപരിധിയിൽ 2 ടോൾ പ്ലാസ ഉണ്ടാവില്ലെന്നു പാർലമെന്റിൽ മന്ത്രി നടത്തിയ പ്രഖ്യാപനത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടണമെന്നും എംപി ആവശ്യപ്പെട്ടു. ടോൾ പ്ലാസ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ തുടർന്നുള്ള പരാതികളും എംപി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയ ശേഷവും ടോൾ നടത്തിപ്പിലെ പോരായ്മകൾ കാരണം സമയ നഷ്ടം നേരിടുന്നുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.