ADVERTISEMENT

അന്നമനട ∙ സമസ്ത കലകളെയും നെഞ്ചോടു ചേർക്കുന്ന അന്നമനടയ്ക്കായി പ്രഖ്യാപിച്ച ‘കലാഗ്രാമം’ പദ്ധതി ബജറ്റ് പ്രഖ്യാപനത്തിലൊതുങ്ങി. കലാമണ്ഡലം മാതൃകയിൽ വിവിധ കലകളെ ഏകോപിപ്പിച്ചുള്ള കലാ ഗവേഷണ- പഠന കേന്ദ്രമായി ആദ്യഘട്ടം വിഭാവനം ചെയ്തത്. മേളകലകളുടെ മുൻ നിരക്കാരായി മാറിയ അന്നമനട ത്രയവും പിന്നീടു  ജൂനിയർ പരമേശ്വരമാരാരും അടയാളപ്പെടുത്തിയ അന്നമനടയെന്ന പേര് ഇപ്പോൾ മുൻകാലങ്ങളെ മാത്രമാണ് ഓർമപ്പെടുത്തുന്നത്. ശാസ്ത്രീയ കലകൾക്ക് പുറമേ അൻപതുകളിൽ തുടക്കമിട്ട ‘അന്നമനട കലാസമിതി’ അമച്വർ നാടക രംഗത്ത് മൂന്നാം തലമുറയിലുടെ ഈ അടുത്തകാലം വരെ സജീവ സാന്നിധ്യമായിരുന്നു. 

ആത്മീയതയ്‌ക്കൊപ്പം അനുഷ്ഠാനത്തിലും ആചാരത്തിലും കലകളെ ആവാഹിക്കുന്ന അന്നമനട മഹാദേവ ക്ഷേത്ര ഐതിഹ്യം തന്നെ കലകളുടെ പെരുമയുടേതാണ്. അന്യമായി കൊണ്ടിരിക്കുന്ന ക്ഷേത്ര കലകളെ പോലും അനുഷ്ഠാനമാക്കിയാണ് 11 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവക്കാലം അന്നമനടക്കാർ ആഘോഷിക്കുന്നത്. 

ശിവപാർവതി സ്തുതികളുള്ള കുറത്തിയാട്ടം, തിരുവാതിരക്കളി, ഓട്ടം തുള്ളൽ, മുടിയേറ്റ്, മുടിയാട്ടവുമൊക്കെയുള്ളവ ക്ഷേത്രോത്സവ നാളുകളിലെ അനുഷ്ഠാന കലകളാണ്. പതിറ്റാണ്ടുകളോളം നിറഞ്ഞാടിയ കലാമണ്ഡലം ഗോപിയാശാന്റെ ഇഷ്ട കളിയരങ്ങിലൊന്ന് അന്നമനട തന്നെ. ഇതിനു പുറമേയാണ് കുത്തൂകളുടെ ഗണത്തിൽ പെടുന്നതാണ് മന്ത്രാങ്കം കൂത്ത്. ഇത് അവതരിപ്പിക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് അന്നമനട മഹാദേവ ക്ഷേത്രം.

പുകൾപെറ്റ ‘അന്നമനട ത്രയം’

അന്നമനട മഹാദേവ ക്ഷേത്രമുറ്റത്തു കൊട്ടിക്കയറിയ അന്നമനട അച്യുതമാരാരും അന്നമനട പരമേശ്വരമാരാരും (സീനിയർ), അന്നമനട പീതാംബരമാരാരും ചേർന്നതാണ് പഞ്ചവാദ്യത്തിന് പേരുകേട്ട അന്നമനട ത്രയം. പിന്നീടെത്തിയ അന്നമനട പരമേശ്വരമാരാരും മേളകലയിൽ വിസ്മയം തീർത്തു. അന്നമനട മുരളീധര മാരാർ അടക്കം ശ്രദ്ധേയരായ ഒട്ടേറെ പിൻമുറക്കാരും താളം നിലയ്ക്കാതെ അന്നമനടയെ കൊണ്ടുനടക്കുന്നു. 

‘അടുത്ത ബെല്ലോടുകൂടി’

അന്നമനട കലാ സമിതി മൂന്നു തലമുറകളെ അമച്വർ നാടകാവതരണം കൊണ്ട് വിസ്മയിപ്പിച്ചു. അന്നമനട പ്രഭാകരൻ, ഉറയ്ക്കാട്ടുപിള്ളി ലക്ഷ്മണൻ നമ്പൂതിരി, എംകെഡി നമ്പൂതിരി എന്നിവർ തുടങ്ങി വച്ച നാടകങ്ങളും നാടക ഗാനങ്ങളും ഏറ്റെടുത്താണ് അന്നമനട പരമനും മാള അരവിന്ദനും അടക്കമുള്ള രണ്ടാം തലമൂറയുടെ വരവ്. 

അമച്വർ നാടകങ്ങളുടെ പിന്നോട്ടുപോക്ക് അന്നമനടയെയും ബാധിച്ചതോടെ ഉത്സവ വേദികളും ആസ്വാദന സദസ്സും പ്രഫഷണൽ നാടക വേദികളിലേക്ക് വഴിമാറുകയായിരുന്നു. അന്നമനട ബാബുരാജ്, അന്നമനട സുരേഷ്, വാളൂർ മുകുന്ദൻ അടക്കമുള്ള കലാകാരൻമാർ സംഗീത വഴിയിലൂടെ സഞ്ചരിച്ചു.

കലകളിലെ ശാസ്ത്രീയ വഴി

സംഗീത രംഗത്ത് ‘പ്രണവം’ പിറവി കൊടുത്തത് പുതുമുറക്കാരായ ഒട്ടേറെ കലാകാരന്മാർക്കാണ്. നൃത്ത വേദിയിൽ അഖിലേന്ത്യാ തലത്തിൽ പോലും ശ്രദ്ധനേടിയ കുമ്പിടി സ്വദേശിനി ലക്ഷ്മി സുദർശനൻ നൃത്തത്തിന്റെ ഹരിശ്രീ കുറിച്ചത് അന്നമനടയുടെ തട്ടകത്താണ്. താളത്തിൽ പുതുതലമുറക്കാരായ അഖിലേഷും വിനായക് എസ്. കരുണും ഭാവിയുടെ പ്രതീക്ഷകളാണ്.

അവഗണനയിൽ അച്യുതമാരാർ വാദ്യകലാ കേന്ദ്രം’

കുരുന്നുകൾക്കു കലയുടെ അറിവു പകരാൻ ആരംഭിച്ച അച്യുതമാരാർ വാദ്യകലാ കേന്ദ്രം ഇപ്പോൾ അവഗണനയിലാണ്. ഗ്രാമ പഞ്ചായത്ത് വനിത വ്യവസായ കേന്ദ്രമുള്ള ഭൂമിയിൽ കേന്ദ്രത്തിന് കെട്ടിടം നിർമിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ അടഞ്ഞുകിടക്കുകയാണ്. പ്രദേശം കാടുകയറിയ നിലയിലുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com