കൊടുങ്ങല്ലൂർ ∙ ദേശീയപാത നിർമാണത്തിനിടെ പടാകുളം സിഗ്‌നൽ ജംക്‌ഷനിൽ പൊട്ടിയ ജല അതോറിറ്റി പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ഇന്നു മുതൽ പൈപ്പിലൂടെ ശുദ്ധജല വിതരണം പുനരാരംഭിക്കും. മേൽപ്പാലം നിർമാണത്തിനു വേണ്ടി പൈലിങ് ജോലികൾക്കിടെ ഓഗസ്റ്റ് 12നാണ് രണ്ടു പൈപ്പുകൾ പൊട്ടിയത്. എറിയാട് കുറിഞ്ഞിപ്പുറം ടാങ്കിൽ നിന്നു മേത്തല ടാങ്കിലേക്കുള്ള 250 എംഎം പൈപ്പും പടാകുളം ജംക്‌ഷനിൽ നിന്നു എരിശേരിപ്പാലം, ചമ്പക്കുളം ഭാഗത്തേക്കുള്ള 90 എംഎം പൈപ്പുമാണു പൊട്ടിയത്.പൈപ്പ് പൊട്ടിയ ആദ്യ ദിവസങ്ങളിൽ നന്നാക്കാൻ ശ്രമിച്ചെങ്കിലും പൈലിങ് നടക്കുന്നതിനാൽ പൂർത്തിയാക്കാനായിരുന്നില്ല.
ഇൗ പ്രദേശത്ത് ഏറെ വെള്ളം ഒഴുകിക്കൊണ്ടേയിരുന്നു. ഒടുവിൽ പമ്പിങ് നിർത്തിവയ്ക്കുകയായിരുന്നു. ജല അതോറിറ്റി ജീവനക്കാർ അറ്റകുറ്റപ്പണിക്ക് എത്തിയിരുന്നെങ്കിലും ബൈപാസ് നിർമാണ കരാറുകാരുടെ ജീവനക്കാർ എത്തിയില്ല. ഇതു മൂലം പ്രവൃത്തികൾ അനന്തമായി നീളുകയായിരുന്നു. ആറുവരി പാത നിർമാണത്തിനിടെ പൈപ്പുകൾ പൊട്ടിയാൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാർ കമ്പനി അറ്റകുറ്റപ്പണി നടത്തണമെന്നാണു വ്യവസ്ഥ. പൈപ്പ് പൊട്ടി ഒരു മാസം പിന്നിട്ടിട്ടും പൈപ്പ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം വ്യാപകമായിരുന്നു.