ADVERTISEMENT

തൃശൂർ ∙ പലിശയും പിഴപ്പലിശയും ചുമത്തരുതെന്ന സർക്കാർ നിർദേശം മറികടന്ന് കോർപറേഷനിൽ കെട്ടിട നികുതി സ്വീകരിക്കുന്നത് പിഴപ്പലിശയ‌ോടെ. ഇപ്പോൾ നികുതി അടയ്ക്കാനെത്തുന്നവരിൽ‌ നിന്ന് 2016 മുതൽക്കുള്ള നികുതിയുടെ കുടിശികയും അതിന്റെ പലിശയും ചേർത്താണ് സ്വീകരിക്കുന്നത്. വാടക അനുസരിച്ചുള്ള നികുതി മാറ്റി aവിസ്തീർണം അനുസരിച്ചുള്ള നികുതി അടയ്ക്കാൻ 2019ൽ ആണ് സർക്കാർ തീരുമാനം വരുന്നത്. 2016 മുതൽക്കുള്ള നികുതി വിസ്തീർണത്തെ അടിസ്ഥാനമാക്കി വാങ്ങിക്കാമെന്നായിരുന്നു നിശ്ചയിച്ചത്. എന്നാൽ, നികുതി വർധന തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നു കരുതി അന്ന് അത് നടപ്പാക്കിയില്ല. ഇപ്പോൾ‌ നികുതി സ്വീകരിക്കുമ്പോൾ 6 വർഷത്തെ വരെ അധികനികുതിയും അതിന്റെ പലിശയും അടയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണു ജനം. 

വ്യാപാര ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് ലക്ഷക്കണക്കിനു രൂപയാണ് അധികനികുതി വന്നിരിക്കുന്നത്. വീടുകൾക്കും വൻതുക അധിക നികുതി വന്നിട്ടുണ്ട്. പതിനായിരത്തോളം രൂപ പ്രതീക്ഷിച്ച് നികുതി അടയ്ക്കാൻ വന്നവർ ലക്ഷങ്ങളുടെ നോട്ടിസ് കണ്ടു ഞെട്ടിയിരിക്കുകയാണ്. നികുതി അടയ്ക്കാനായി മാത്രം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ ചിലർ തുക കണ്ട് നികുതി അടയ്ക്കാതെ മടങ്ങിപ്പോയിട്ടുമുണ്ട്.

2022 വരെ വർഷം 55,000 രൂപ നികുതി അടച്ച മിഷൻ ക്വാർട്ടേഴ്സ് ചെറുവത്തൂർ സി.എം.കുര്യാക്കോസിന് ഇപ്പോൾ നികുതി കണക്കാക്കിയിരിക്കുന്നത് 5,04,093 രൂപ. 2016 മുതൽക്കുള്ള അധിക നികുതിയുടെ കുടിശികയും പലിശയും ചേർത്തതാണ് ഈ തുക. 1,60,777 രൂപ പലിശ മാത്രമാണ്. ഭാരിച്ച അധിക നികുതി കണക്കാക്കിയതിനെ തുടർന്ന് പലരും ഡിവിഷൻ കൗൺസിലർമാർക്കും മേയർക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്. ചിലർ കോടതിയെ സമീപിച്ചിട്ടുമുണ്ട്. 

ദിവസവും ഇരുനൂറോളം പേരാണ് കോർപറേഷൻ ഓഫിസിൽ നികുതി അടയ്ക്കാനായി എത്തുന്നത്. രാവിലെ 8ന് എത്തി വരി നിൽക്കുന്ന ഇവർക്ക് 9.45ന് ടോക്കൺ കിട്ടും. ഈ ടോക്കൺ ക്രമത്തിൽ വേണം നികുതി അടയ്ക്കാൻ. ഓരോരുത്തരുടെയും നികുതി കണക്കാക്കാൻ 15– 20 മിനിറ്റ് വരെ വേണ്ടി വരുന്നുണ്ട്. ഇതേതുടർന്ന് രാവിലെ എത്തിയവർക്ക് വൈകിട്ട് ഓഫിസ് സമയം കഴിയും വരെ കാത്തിരിക്കേണ്ട സ്ഥിതിയും ഉണ്ടാകുന്നുണ്ട്. ശനിയാഴ്ച 150 പേർക്കാണ് ടോക്കൺ‌ നൽകിയത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com