ചാലക്കുടി നഗരസഭ ജംക്‌ഷനിൽ തെളിയുമോ വഴിവെളിച്ചം?
Mail This Article
ചാലക്കുടി ∙ ദേശീയപാതയിൽ അടിപ്പാതയിലും മേൽപാതയിലും തെരുവു വിളക്കുകൾ തെളിഞ്ഞെങ്കിലും നഗരസഭ ജംക്‌ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് അണഞ്ഞു തന്നെ. ഇതിനാൽ പകൽ മാഞ്ഞാൽ ഈ ഭാഗം സർവീസ് റോഡ് ഉൾപ്പെടെ ഇരുട്ടിലാകും. മേൽപ്പാതയും സൗത്ത് ജംക്‌ഷനിലെ മേൽപാലവും ഇറങ്ങി ഇരു ഭാഗത്തേക്കുമെത്തുന്ന വാഹനങ്ങൾക്കു വെളിച്ചക്കുറവ് അപകടഭീഷണിയാകുകയാണ്.
അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ നോർത്ത് ജംക്‌ഷനിലേക്കും സൗത്ത് ജംക്‌ഷനിലേക്കും പോകുന്നത് നഗരസഭ ജംക്‌ഷനിലൂടെയാണ്. അടിപ്പാതയും മേൽപാതയും പൂർത്തിയായതോടെ നഗരസഭ ജംക്‌ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നു ദേശീയപാതയിലേക്കുള്ള പ്രവേശനം അടച്ചു കെട്ടിയിരുന്നു. ഇതിനാൽ കുറച്ചു മാറി കാൽനടയാത്രക്കാർ ദേശീയപാതയ്ക്ക് കുറുകെ കടക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ അതിവേഗത്തിൽ എത്തുന്ന വാഹനങ്ങൾ വെളിച്ചക്കുറവുള്ള ഈ ഭാഗത്തു കാൽനടയാത്രികരെ അപകടത്തിലാക്കാൻ സാധ്യതയുണ്ട്.
ദേശീയപാത സജ്ജീകരിച്ചതോടെ റോഡിന് ഉയരം വർധിച്ചതിനാൽ നേരത്തെ ഈ ഭാഗത്ത് മുകളിലൂടെ പോയ വൈദ്യുത ലൈൻ വിഛേദിച്ചതോടെയാണു ഹൈ മാസ്റ്റിന്റെ പ്രവർത്തനം നിലച്ചത്. ഇനി ഹൈമാസ്റ്റ് പ്രവർത്തിപ്പിക്കണമെങ്കിൽ ഭൂഗർഭ മാർഗത്തിലൂടെ വൈദ്യുത ലൈൻ എത്തിക്കണം. ഇതിനു ഭാരിച്ച ചെലവും നടപടി ക്രമങ്ങളും വേണ്ടി വരും. ഇതിനാൽ ഹൈ മാസ്റ്റ് നഗരസഭ ജംക്‌ഷനിൽ സർവീസ് റോഡിന്റെ വശത്തേക്കു മാറ്റി സ്ഥാപിക്കണമെന്നാണ് നഗരസഭാധികൃതരുടെ ആവശ്യം.