പാൽപിമാനസ് ഗോഡാവാൻ; പുതിയ ഇനം ചിലന്തിയെ കണ്ടെത്തി
Mail This Article
ഇരിങ്ങാലക്കുട ∙രാജസ്ഥാനിലെ താർ മരുഭൂമിയിലും മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകളിൽ നിന്നും പുതിയ ഇനം ചിലന്തിയെ കണ്ടെത്തി ക്രൈസ്റ്റ് കോളജിലെ ജന്തു ശാസ്ത്ര വിഭാഗം ഗവേഷകർ. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് എന്ന പക്ഷിയുടെ സംരക്ഷണത്തിനായി രാജസ്ഥാനിലെ മരുഭൂമി വന്യജീവി സങ്കേതത്തിൽ നിന്നാണ് പാൽപിമാനിഡേ കുടുംബത്തിൽ വരുന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ഇവിടെ നിന്നും കണ്ടെത്തിയ പുതിയ ചിലന്തിക്ക് പാൽപിമാനസ് ഗോഡാവാൻ എന്നാണ് ശാസ്ത്ര നാമമാണ് നൽകിയിരിക്കുന്നത്
മഹാരാഷ്ട്രയിൽ നിന്നാണ് മറ്റൊരിനം ചിലന്തിയെ കണ്ടെത്തിയത്. ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന ഇവ സ്പർബാംബസ് എന്ന ജനുസിൽ പെടുന്നതാണ്.ഏകദേശം എട്ട് മില്ലിമീറ്റർ നീളമുള്ള ഇവയുടെ ശരീരം വളരെ പരന്നതാണ്. ഇതിനെ കണ്ടെത്തിയ സ്ഥലം സൂചിപ്പിക്കാൻ സ്പർബാംബസ് സിന്ദുദുർഗ് എന്ന ശാസ്ത്ര നാമമാണ് നൽകിയിരിക്കുന്നത്. ജന്തു ശാസ്ത്ര വിഭാഗം മേധാവി ഡോ. എ.വി.സുധികുമാർ ഗവേഷണ വിദ്യാർഥികളായ ഋഷികേശ് ത്രിപാഠി, നിഖിൽ കുനി, ഗൗതം കദം എന്നിവരാണ് ഗവേഷണം നടത്തിയത്. ദേശീയ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനം നടത്തിയത്. യൂറോപ്യൻ ജേണൽ ഓഫ് ടാക്സോണമി, സൂടാക്സ എന്നീ അന്താരാഷ്ട്ര ശാസ്ത്ര മാസികകളുടെ അവസാന ലക്കത്തിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.