ADVERTISEMENT

തൃശൂർ ∙ അതിസുരക്ഷാ ജയിലിൽ കലാപത്തിനായി തടവുകാർ ‘തിരഞ്ഞെടുത്തത്’ മുതിർന്ന ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലില്ലാത്ത ദിവസം. കലാപം നടന്ന 5 ന് അതിസുരക്ഷാ ജയിലിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സമീപത്തെ സെൻട്രൽ ജയിലിലെ സൂപ്രണ്ട്,  ഇതേ വളപ്പിലെ ഓഫിസിൽ ജോലി ചെയ്യുന്ന മധ്യമേഖലാ ഡിഐജി എന്നിവരുടം അവധിയിലായിരുന്നു.

ഈ വിവരങ്ങളെല്ലാം തടവുകാർക്കു കൃത്യമായി ലഭിച്ചിരുന്നുവെന്നതു വലിയ ഗൂഢാലോചനയിലേക്കു വിരൽചൂണ്ടുന്നു. എന്നാൽ, സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാതിരിക്കാൻ ജയിൽ വകുപ്പിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ട്. ഡിഐജിയുടെ പ്രാഥമിക അന്വേഷണം നടന്നെന്നും ഇതു മതിയാകുമെന്നുമാണു ജയിൽ വകുപ്പു നേതൃത്വത്തിനു ലഭിക്കുന്ന നിർദേശം. അതിസുരക്ഷാ ജയിലിൽ നിന്നു തന്നെ മാറ്റണമെന്ന വർഷങ്ങളായുള്ള ആവശ്യം നിരസിക്കപ്പെട്ടതു കൊടി സുനിയെ അസ്വസ്ഥനാക്കിയിരുന്നു. സുനിയുടെ രോഷം ശമിപ്പിക്കാനും ജയിൽമാറ്റാനുമായി ആസൂത്രണം ചെയ്യപ്പെട്ട നാടകമായിരുന്നു കലാപം എന്നാണു സൂചന.

ജയിൽ ഗേറ്റിലെ സ്കാനർ ബാഗ് പരിശോധിക്കാൻ മാത്രം
തൃശൂർ ∙ വിയ്യൂർ അതിസുരക്ഷാ ജയിലിലെ സെല്ലുകളിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറകളിലേറെയും പ്രവർത്തനരഹിതം. ക്യാമറ പ്രവർത്തനയോഗ്യമായ സെല്ലുകളിൽ ശുചിമുറി ഉപയോഗത്തിനു സ്വകാര്യതയില്ലെന്ന പേരിൽ തടവുകാർ തുണി ഉപയോഗിച്ചു കെട്ടിയ മറപ്പുരകൾക്കുള്ളിൽ ലഹരി ഉപയോഗവും സജീവം. ജയിൽഗേറ്റിൽ ബോഡി സ്കാനർ സ്ഥാപിച്ചു ലഹരി, മൊബൈൽ കടത്തു തടയാൻ ജയിൽവകുപ്പ് തയാറാക്കിയ പദ്ധതി അട്ടിമറിക്കപ്പെട്ടു. 

ബാഗുകൾ പരിശോധിക്കാനുള്ള എക്സ്റേ സ്കാനർ മാത്രമേ ജയിൽ ഗേറ്റിലുള്ളൂ എന്ന അവസരം മുതലെടുത്തു തടവുകാർ ശരീരഭാഗങ്ങളിലൊളിപ്പിച്ചു ലഹരിയും മൊബൈലും കടത്തുന്നതു വ്യാപകം. അതിസുരക്ഷാ ജയിലിലെ കലാപത്തിനു പിന്നാലെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും കെവിൻ വധക്കേസ് പ്രതി ടിറ്റോ ജെറോമും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സെല്ലിനുള്ളിൽ നിന്നു കണ്ടെടുത്തിരുന്നു. ലഹരിയോ മൊബൈൽ ഫോണോ ഉള്ളിലേക്കു കടത്താനാകാത്ത വിധം പഴുതടച്ച സുരക്ഷയാണ് അതിസുരക്ഷാ ജയിലിലെന്ന വകുപ്പിന്റെ വാദം ഇതോടെ പൊളിഞ്ഞു.

മറ്റു പല ജയിലുകൾക്കും സമാനമായി ലഹരിയും മൊബൈൽ ഫോണും അതിസുരക്ഷാ ജയിലിലും എത്തുന്നതായി വ്യക്തമായി. ഓരോ സെല്ലുകൾക്കുള്ളിലും ശുചിമുറി ഉണ്ടെന്ന ആനുകൂല്യം മുതലെടുത്താണു ലഹരി, മൊബൈൽ ഉപയോഗം നടക്കുന്നത്. ശുചിമുറി തുണികൊണ്ടു മറച്ചുകെട്ടി ഇതിനുള്ളിലാണു നിയമവിരുദ്ധ പ്രവൃത്തികൾ. 

ഒരേസമയം മൂന്നോ നാലോ ജീവനക്കാർ മാത്രമാണു ജയിലിന്റെ ഇന്നർഗേറ്റിനുള്ളിൽ കാവൽ ജോലിക്കുണ്ടാകുക എന്നതിനാൽ തടവുകാരെ നിയന്ത്രിക്കാനാകുന്നില്ല. 260 തടവുകാരുള്ള ജയിലിൽ 27 അസി. പ്രിസൺ ഓഫിസർമാരും 8 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരുമാണുള്ളത്. രണ്ടു ഷിഫ്റ്റായി ഇവരെ തിരിക്കുമ്പോൾ ഓഫിസ് ഡ്യൂട്ടിക്കു ശേഷം കാവൽ ചുമതല വഹിക്കാൻ 5 പേർ തികച്ചുണ്ടാകുന്നത് അപൂർവം. ഈ സാഹചര്യം തടവുകാർ നന്നായി മുതലെടുക്കുന്നു. 

മൊബൈൽ ഫോൺ ഉള്ളിലെത്തിയത് ജീവനക്കാർ വഴിയല്ലെന്ന് വിശദീകരണം
കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള അതിസുരക്ഷാ ജയില‍ിനുള്ളിലേക്കു മൊബൈൽ ഫോൺ എത്തിയതു ജീവനക്കാർ വഴിയല്ലെന്നു ജയിൽ സൂപ്രണ്ട് വിശദീകരിച്ചു. മതിലിനു പുറത്തു നിന്നു ജയിൽ വളപ്പിലേക്ക് എറിഞ്ഞു നൽകുന്നതോ കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോൾ ശരീരഭാഗത്തൊളിപ്പിച്ചു കടത്തിയതോ ആകാനാണു സാധ്യത. ജയിലിൽ കലാപം നടക്കുമ്പോൾ ഒരുവിഭാഗം ജീവനക്കാർ ഇടപെടാതെ മാറിനിന്നു തടവുകാർക്കു സൗകര്യമൊരുക്കിയെന്ന ആരോപണം ശരിയല്ല. 

സംഭവത്തിൽ ജീവനക്കാർക്കു പങ്കില്ല. ജീവനക്കാരുടെ എണ്ണം കുറവായിരുന്നതിനാലാണു കലാപം തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ കഴിയാതിരുന്നത്. കലാപങ്ങളോ തടവുകാരുടെ നിയമവിരുദ്ധ പ്രവൃത്തികളോ ആവർത്തിക്കാതിരിക്കാൻ കടുത്ത നടപടിയെട‍ുത്തെന്നും സൂപ്രണ്ട് പറഞ്ഞു.

English Summary:

Alarming Lapses in Security! Non-Functional Cameras in Viyyur Jail Enable Drug Use and Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com