ADVERTISEMENT

ഗുരുവായൂർ ∙ ഇന്നുനടക്കുന്ന ഗുരുവായൂർ ഏകാദശി ആഘോഷത്തിൽ പങ്കെടുക്കാനും കണ്ണനെ കണ്ടുതൊഴാനുമായി ഇന്നലെ വൈകിട്ടു മുതൽ തിരക്ക് ആരംഭിച്ചു. ദശമി ദിവസമായ ഇന്നലെ പുലർച്ചെ തുറന്ന ക്ഷേത്രനട രാത്രി മുഴുവൻ തുറന്നിരുന്നു. ഇന്നു രാത്രിയിലും നട തുറന്നിരിക്കും. ദേവസ്വമാണ് ഉദയാസ്തമയ പൂജയോടെ ഏകാദശി വിളക്ക് ആഘോഷിക്കുന്നത്.കാലത്തു ശീവേലിക്കു ശേഷം ഉദയാസ്തമയ പൂജ ആരംഭിക്കും. പാർഥസാരഥി ക്ഷേത്രത്തിലേക്കു പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് കാലത്ത് 9നു തുടങ്ങും.

ഏകാദശി വ്രതത്തിന്റെ വിഭവങ്ങൾ അടങ്ങിയ പ്രസാദ ഊട്ട് 45,000 പേർക്കു തയാറാക്കും. രാവിലെ 9ന് പ്രസാദ ഊട്ട് തുടങ്ങും. ഇന്നു കാലത്തും വൈകിട്ടും കാഴ്ചശീവേലി. രാത്രി വിളക്കെഴുന്നള്ളിപ്പ്. അർധരാത്രി മുതൽ കൂത്തമ്പലത്തിൽ അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണ സമർപ്പണം. ദ്വാദശി ദിവസമായ നാളെ രാവിലെ 8ന് നട അടച്ചാൽ 9.30ന് വീണ്ടും തുറക്കും. ഭക്തർക്ക് ചുറ്റമ്പലത്തിൽ ദർശനം നടത്താം. നാലമ്പലത്തിലേക്കു പ്രവേശനമില്ല.

വൈകിട്ട് 3.30 മുതൽ ദർശനം പതിവു രീതിയിലാകും. 15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം ഇന്നു രാത്രി 10ന് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ പാടി മംഗളം ചൊല്ലി അവസാനിപ്പിക്കും. ക്ഷേത്രത്തിൽ ഇന്നലെ ദശമി വിളക്ക് നെയ്‌വിളക്കായി ആഘോഷിച്ചു. ശ്രീഗുരുവായൂരപ്പൻ ട്രസ്റ്റ് നടത്തുന്ന 51–ാമത് വിളക്കാണിത്. രാവിലെ മേളത്തിന് പെരുവനം കുട്ടൻ മാരാരും ഉച്ചയ്ക്കും രാത്രിയും പഞ്ചവാദ്യത്തിനു ചോറ്റാനിക്കര വിജയൻ മാരാരും പ്രമാണം വഹിച്ചു. സന്ധ്യയ്ക്കു തൃത്തായമ്പകയും ഉണ്ടായി.

ഗുരുവായൂർ കേശവന് ഗജപ്രണാമം; ആദരം

ഗുരുവായൂർ ∙ ഗജരാജൻ ഗുരുവായൂർ കേശവനു രാജകീയ പ്രണാമം. ശ്രീവത്സം അതിഥി മന്ദിരത്തിൽ കേശവന്റെ പ്രതിമയ്ക്കു മുന്നിലെത്തിയാണ് ദേവസ്വത്തിലെ ഗജവീരൻമാർ പ്രണാമം അർപ്പിച്ചത്. കൊമ്പൻ ഇന്ദ്രസെൻ പ്രതിമയ്ക്കു മുന്നിൽ തുമ്പിക്കൈ ഉയർത്തി ആദരം അർപ്പിച്ചു.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പുഷ്പാർച്ചന നടത്തി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി.നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ നേതൃത്വം നൽകി.. രാവിലെ 7ന് ഘോഷയാത്ര തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്നാരംഭിച്ചു.

കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂർ കേശവന്റെ കോലമേറ്റി. ബൽറാം ഗുരുവായൂരപ്പന്റെ ചിത്രവും ഗോപീകണ്ണൻ മഹാലക്ഷ്മിയുടെ ചിത്രവും വഹിച്ചു മുന്നിൽ അണിനിരന്നു. ഗജഘോഷയാത്ര പുതിയ മേൽപാലത്തിലൂടെ പാർഥസാരഥി ക്ഷേത്രത്തിലെത്തി. തുടർന്നു കിഴക്കേ നടയിൽ ദീപസ്തംഭത്തിനു മുന്നിൽ നിന്നു ഗുരുവായൂരപ്പനെ വണങ്ങി തീർഥക്കുളം പ്രദക്ഷിണം വച്ചു.

നിലമ്പൂർ കാട്ടിൽ നിന്നു നിലമ്പൂർ കോവിലകത്തെത്തിയ കുട്ടിക്കൊമ്പനെ 1922ൽ ഗുരുവായൂരപ്പനു നടയിരുത്തുകയായിരുന്നു. ഏറെക്കാലം ശീവേലിക്കും ചുറ്റുവിളക്കിനും എഴുന്നള്ളിപ്പുകൾക്കും പ്രധാനിയായി ഗുരുവായൂരപ്പനെ ശിരസ്സേറ്റി. 60 വർഷത്തെ സേവനം പൂർത്തിയാക്കിയ കേശവനു ദേവസ്വവും വിവിധ സംഘടനകളും ചേർന്നാണ് ഗജരാജ പട്ടം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com