ADVERTISEMENT

തൃശൂർ ∙ പൊലീസ് ചമഞ്ഞു സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വർണം കവർന്ന കേസിൽ 3 പ്രതികൾ അറസ്റ്റിൽ. എറണാകുളം നോർത്ത് പറവൂർ ഓലിയത്ത് ബിനോയ് (52), പള്ളിത്താഴം മണപ്പാട്ടുപറമ്പിൽ മിഥുൻ മോഹൻ (33), തൃശൂർ ചേറൂർ ചേർപ്പിൽ വിനീഷ് കുമാർ (45) എന്നിവരെയാണു നിഴൽ പൊലീസും ഈസ്റ്റ് പൊലീസും ചേർന്നു പിടികൂടിയത്.  കഴിഞ്ഞ ഏഴിനു രാത്രി ആലുവ സ്വദേശിയായ വ്യാപാരിയാണു ദിവാൻജിമൂല ഭാഗത്തു കവർച്ചയ്ക്കിരയായത്. വ്യാപാരിയുടെ ദീർഘകാല സുഹൃത്തും ഒന്നിലേറെ ബിസിനസുകളിൽ പങ്കാളിയുമായ വിനീഷ് കുമാറാണു സ്വർണം കൈവശമുണ്ടെന്ന വിവരം മനസ്സിലാക്കി മുഖ്യപ്രതികൾക്കു ക്വട്ടേഷൻ നൽകിയതെന്നു പൊലീസ് കണ്ടെത്തി. 

തൃശൂരിലെ സ്വർണാഭരണ നിർമാണശാലയിൽനിന്നു കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപന നടത്താനുള്ള സ്വർണവുമായി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ ഒരുസംഘം കാറിലെത്തി തടഞ്ഞു. വ്യാപാരിയെ ഇവർ ബലമായി പിടിച്ചു കാറിൽ കയറ്റി മർദിച്ചവശനാക്കിയ ശേഷം സ്വർണം കവർന്നു. വരാപ്പുഴ ഭാഗത്തു കാറിൽ നിന്നിറക്കിവിട്ടു കടന്നു. തൃശൂർ, എറണാകുളം ജില്ലകളിലായി നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതികളെ പൊലീസ് കുടുക്കിയത്.

പറവൂർ, പാലാരിവട്ടം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.  സി ബ്രാഞ്ച് എസിപി കെ.എ. തോമസ്, ഈസ്റ്റ് എസ്ഐ എം.ആർ. അരുൺകുമാർ, സിപിഒമാരായ എം.കെ. ജയകുമാർ, വി.എ. പ്രദീപ്, വൈശാഖ് രാജ്, വിനീഷ് ഭരതൻ, നിഴൽ പൊലീസ് എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എഎസ്ഐ സുദേവ്, സീനിയർ സിപിഒ പഴനിസ്വാമി എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com