അധികൃതരേ പറയൂ ഈ മാലിന്യത്തിൽ എങ്ങനെ ജീവിക്കും ?
Mail This Article
ചിറ്റാട്ടുകര ∙ പോൾമാസ്റ്റർപ്പടി ജംക്‌ഷന് സമീപം പഞ്ചായത്ത് കാനയിലെ മാലിന്യം ഒഴുകിയെത്തുന്നത് വീട്ടുമുറ്റത്തേക്ക്. വീടിന് ചുറ്റും മലിനജലം കെട്ടിക്കിടക്കുകയാണ്. തൂമാട്ട് വീട്ടിൽ കൊച്ചുകുട്ടനും (64)ഭാര്യ മണിയുമാണ് (57)ദുരിതത്തിൽ വലയുന്നത്. എളവള്ളി പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഇൗ കുടുംബം. അസഹ്യമായ ദുർഗന്ധമാണ് പരിസരമാകെ.. ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ പറ്റാത്ത അവസ്ഥയുമുണ്ട്. കോവിഡ് കാലത്ത് പക്ഷാഘാതം പിടിപ്പെട്ട കൊച്ചുകുട്ടന് പരസഹായമില്ലാതെ നടക്കാൻ കഴിയില്ല.
ഭാര്യ മണിയുടെ വലതു കണ്ണിന് ഭാഗികമായേ കാഴ്ചയുള്ളൂ. ചികിത്സയ്ക്കും ഭക്ഷണത്തിനും വിഷമിക്കുന്ന കുടുംബത്തിന് മാലിന്യ പ്രശ്നം ഇരട്ടി ദുരിതമായി. പഞ്ചായത്തിലും മറ്റിടങ്ങളിലും പല തവണ പരാതി നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. മലിന ജലത്താൽ ജീവിതം ദുസ്സഹമായ കുടുംബം പ്രായവും രോഗവും തളർത്തുന്നതിനിടയിൽ വെങ്കിടങ്ങിലെ ബന്ധുവീട്ടിലേക്ക് താൽക്കാലികമായി താമസം മാറ്റി. നവകേരള സദസ്സിൽ പരാതി നൽകാനൊരുങ്ങുന്ന കുടുംബം പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ്.