മഴ മുന്നറിയിപ്പ്: നെൽക്കർഷകർ ആശങ്കയിൽ
Mail This Article
എരുമപ്പെട്ടി∙ കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ് ഉണ്ടാവുകയും പല ജില്ലകളിലും മഴ ശക്തമാകുകയും ചെയ്തതോടെ മേഖലയിലെ നെൽ ക്കർഷകർ ആശങ്കയിലായി. മിക്ക പാടശേഖരങ്ങളിലും മുണ്ടകൻ നെല്ല് കൊയ്ത്തിനു പാകമായി നിൽക്കുകയാണ്. പല പാടശേഖരങ്ങളിലും കൊയ്ത്ത് തുടങ്ങി കഴിഞ്ഞു. ഇൗ സീസണിൽ മികച്ച വിളവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ മഴ ഭീഷണി കർഷകരെ വലയ്ക്കുകയാണ്.മഴ ശ്കതമായാല്‍ നെല്ലും വയ്ക്കോലും വയലുകളില്‍ തന്നെ കിടന്ന് പാടെ നശിക്കുന്ന സ്ഥിതിയാകും. മുൻ വർഷങ്ങളിൽ കൊയ്ത്തിനു പാകമാകുമ്പോഴേക്ക് പാടശേഖരങ്ങളിലെ വെള്ളം വറ്റി കൊയ്ത്ത് യന്ത്രമിറക്കാൻ നിലം പരുവപ്പടാറുണ്ട്..
എന്നാൽ ഇത്തവണ വയലുകളിലെ വെള്ളം വറ്റാത്തതിനാൽ ചക്രങ്ങളിൽ ബെൽറ്റ് ഘടിപ്പിച്ച കൊയ്ത്ത് യന്ത്രങ്ങൾ കൊയ്ത്തിന് ഇറക്കേണ്ട സ്ഥിതിയാണ്. ഇത് കർഷകർക്ക് അമിത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. കൂടാതെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ വയ്ക്കോൽ യന്ത്രം ഉപയോഗിച്ച് കെട്ടി പാടശേഖരങ്ങളിൽ തന്നെ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്. മഴ പെയ്താൽ വയ്ക്കോലും നനഞ്ഞ് നശിക്കുമെന്ന സ്ഥിതിയാണ്. വയ്ക്കോൽ ഒരു കെട്ടിന് 160 മുതൽ 200 വരെ ഇപ്പോൾ വിലയുണ്ട്. കൃഷിയിലെ മികച്ച വിളവും തരക്കേടില്ലാത്ത അളവിലുള്ള വയ്ക്കോലും ലഭിക്കുന്നതോടെ ഇൗ സീസണിൽ മുണ്ടകൻ നെൽക്കൃഷി ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ കാലം തെറ്റിയുള്ള കാലവസ്ഥയും മഴ ഭീഷണിയും കർഷകരെ ആശങ്കയിലാഴ്ത്തുന്നു.