പാഞ്ചജന്യം റെസ്റ്റ് ഹൗസ്: മുറികൾ കിട്ടാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം
Mail This Article
ഗുരുവായൂർ ∙ ഭക്തജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ക്ഷേത്രത്തിനടുത്ത് താമസ സൗകര്യത്തിനായി നിർമിച്ച പാഞ്ചജന്യം റെസ്റ്റ് ഹൗസ് 10.50 കോടി രൂപ ചെലവിൽ നവീകരിച്ചു. മന്ത്രി കെ.രാധാകൃഷ്ണൻ സമർപ്പണം നിർവഹിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. 105 മുറികൾ ഉള്ള പാഞ്ചജന്യത്തിൽ അറ്റകുറ്റപ്പണികൾ ഇനിയും കഴിയാനുണ്ട്. ഓൺലൈൻ ബുക്കിങ് സംവിധാനവും ആയിട്ടില്ല. പുതുക്കിയ വാടക നിരക്ക് ഭരണസമിതി അംഗീകരിക്കണം. ഇതെല്ലാം പൂർത്തിയാക്കി രണ്ടാഴ്ച കൂടി കഴിഞ്ഞേ മുറികൾ നൽകാൻ കഴിയൂ. സമർപ്പണ യോഗത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി. നായർ, വി.ജി.രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി. മനോജ് കുമാർ, കെ.എസ്.മായാദേവി, ടി.രാധിക, മരാമത്ത് വിഭാഗം ചീഫ് എൻജിനീയർ എം.വി.രാജൻ, എക്സി.എൻജിനീയർ അശോക് കുമാർ, ഇലക്ട്രിക്കൽ എക്സി.എൻജിനീയർ ജയരാജ്, മാനേജർ പ്രമോദ് കളരിക്കൽ എന്നിവർ പങ്കെടുത്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് നിർമാണ കരാർ എടുത്തത്. സൊസൈറ്റി ഡയറക്ടർ പപ്പൻ, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിച്ച് മന്ത്രി സമ്മാനങ്ങൾ നൽകി.