ADVERTISEMENT

തൃശൂർ ∙ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതിനെത്തുടർന്ന് ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ് വിനായക് ജീവനൊടുക്കിയെന്ന കേസിൽ തുടരന്വേഷണത്തിനു കോടതി ഉത്തരവ്. 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനും കാലതാമസം നേരിട്ടാൽ രേഖാമൂലം അറിയിക്കാനും ക്രൈംബ്രാഞ്ചിനു തൃശൂർ എസ്‌സി/എസ്ടി അതിക്രമം തടയൽ പ്രത്യേക കോടതി നിർദേശം നൽകി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം നീതിപൂർവം അന്വേഷിച്ചില്ലെന്നും ദൃക്സാക്ഷി മൊഴികൾ അവഗണിച്ചെന്നും വിനായകിന്റെ പിതാവ് കോടതിയിൽ ബോധിപ്പിച്ചു. കോടതിയുടെ മേൽനോട്ടത്തിലാണു തുടരന്വേഷണം. 2017 ജൂലൈ 18നാണ് ഏങ്ങണ്ടിയൂർ ചക്കാണ്ടൻ കൃഷ്ണന്റെ മകൻ വിനായകിനെ (18) വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

സി.കെ.കൃഷ്ണൻ, വിനായകിന്റെ പിതാവ്.
സി.കെ.കൃഷ്ണൻ, വിനായകിന്റെ പിതാവ്.

സംഭവത്തിന്റെ തലേന്നു പാവറട്ടി മധുക്കരയിൽ സുഹൃത്തായ പെൺകുട്ടിക്കൊപ്പം സംസാരിച്ചുകൊണ്ടു നിന്ന വിനായകിനെ പാവറട്ടി പൊലീസ് പിടികൂടുകയും പ്രദേശത്തുണ്ടായ ഒരു മാലമോഷണം ആരോപിച്ചു ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണു കുടുംബത്തിന്റെയും കേസ് നടത്തുന്ന ദലിത് സമുദായ മുന്നണിയുടെയും ആരോപണം. വിനായകിനെയും സുഹൃത്ത് ശരത്തിനെയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ചോദ്യം ചെയ്തു വിട്ടയയ്ക്കുകയും ചെയ്തെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ, മർദനത്തിൽ മനംനൊന്തു ജീവനൊടുക്കിയതാണെന്നു പിതാവ് പരാതി നൽകിയതോടെ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായിരുന്ന ശ്രീജിത്ത്, കെ. സാജൻ എന്നിവരെ സസ്പെൻഡ് ചെയ്തു. വിനായകിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ തെളിവായി 5 മുറിവുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അഡ്വ. പി.കെ.വർഗീസ്, അഡ്വ. ധനേഷ് മാധവൻ എന്നിവർ വാദിഭാഗത്തിനായി ഹാജരായി.

''വിനായകിനെ കസ്റ്റഡിയിലെടുത്ത ദിവസം അവർ എന്നെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. വിനായകിന്റെ വേഷവും നീട്ടിവളർത്തിയ മുടിയും കാണിച്ച് മക്കളെ നന്നായി തല്ലി വളർത്തണമെന്നു പൊലീസ് പറഞ്ഞു. എനിക്കു മക്കളെ തല്ലേണ്ടി വന്നിട്ടില്ലെന്നു പറ‍ഞ്ഞപ്പോൾ മുഖത്തടിക്കാനും കൊണ്ടുപോയി മുടിവെട്ടിക്കാനും ആവശ്യപ്പെട്ടു. വിനായകിനെ കൂട്ടി വീട്ടിലെത്തിയ ശേഷം ഭാര്യ പറഞ്ഞപ്പോഴാണ് അവനു ക്രൂര മർദനമേറ്റെന്ന് അറിഞ്ഞത്. പിറ്റേന്നു വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അവൻ ആത്മഹത്യ ചെയ്തത്. ഇൻക്വസ്റ്റ് നടത്തിയപ്പോൾ തള്ളവിരലുകളിൽ കറുത്തപാടും മുലക്കണ്ണുകൾ ‍െഞരിച്ച പാടും ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. വിരലുകളിൽ ബൂട്ടിട്ടു ചവിട്ടിയ പാടും കണ്ടു. തലമുടി പിടിച്ചുവലിച്ചിരുന്നു. ഞാനും മൂത്തമകൻ വിഷ്ണുവും മാത്രമാണിപ്പോൾ വീട്ടിലുള്ളത്. വിനായകിനു നീതികിട്ടാൻ ഏതറ്റം വരെയും ഞങ്ങൾ പോകും..''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com