ADVERTISEMENT

തൃശൂർ ∙ ജില്ലയിലെ ഇഎസ്ഐ ഡിസ്പെൻസറികളിൽ കടുത്ത മരുന്നുക്ഷാമം. പനിക്കു നൽകുന്ന ഗുളികകൾ പോലും പലയിടങ്ങളിലും ലഭ്യമല്ലെന്നു രോഗികൾ പറയുന്നു. ഡോക്ടർമാരും ജീവനക്കാരും സേവന സന്നദ്ധരായുണ്ടെങ്കിലും പുറത്തുനിന്നു മരുന്നു വാങ്ങണമെന്നാണു രോഗികൾക്കു ലഭിക്കുന്ന നിർദേശം. മരുന്നുവിതരണം നടത്താൻ വാഹന സൗകര്യമില്ലെന്നതാണു കാരണമെന്നു സൂചനയുണ്ട്. പകരം സംവിധാനം ഒരുക്കാൻ അധികൃതർക്കു കഴിയുന്നുമില്ല. 

 ഒട്ടേറെപ്പേർ ചികിത്സ തേടിയെത്തുന്ന ഒല്ലൂർ എടക്കുന്നിയിലെ ഡിസ്പെൻസറിയിൽ മരുന്നുക്ഷാമം ആരംഭിച്ചിട്ടു 2 മാസം കഴിഞ്ഞു. ആന്റിബയോട്ടിക്കുകൾ, ഇൻസുലിൻ എന്നിവയൊന്നും ലഭ്യമല്ല. ദിവസേന ശരാശരി 130 പേർ ചികിത്സ തേടിയെത്തുന്ന സ്ഥലമാണിത്. ഈ മാസം മരുന്നെത്തിക്കാമെന്നാണ് എറണാകുളത്തെ സ്റ്റോറിൽ നിന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്. പുതുക്കാട് അളഗപ്പനഗർ ഇഎസ്‌ഐ ഡിസ്‌പെൻസറിയിലും മരുന്നില്ല. 4 മാസമായി ദുരിതം തുടരുന്നു. 

 മരുന്നില്ലെന്നറിഞ്ഞതോടെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. എന്നിട്ടും ശരാശരി 100 പേരോളം ദിവസവും ഇവിടെ ചികിത്സ തേടുന്നു. പനി, ചുമ, അലർജി, ശ്വാംസംമുട്ടൽ, പ്രമേഹം, രക്തസമർദ്ദം തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരാണു കൂടുതൽ.ഇവയ്ക്കുള്ള മരുന്നുകളെല്ലാം പുറത്തേക്കു കുറിച്ചു നൽകേണ്ടിവരുന്നു.

അളഗപ്പ മിൽ, തോട്ടം, ഓടുവ്യവസായം മേഖലകളിൽ ജോലി ചെയ്തു വിരമിച്ച സാധാരണക്കാരായ ധാരാളം പേർ ഇഎസ്‌ഐയെ സ്ഥിരമായി ആശ്രയിക്കുന്നുണ്ട്. പരാതിയുമായി എത്തുമ്പോൾ ഡോക്ടർമാരും കൈമലർത്തുന്നു. വേതനത്തിൽ നിന്ന് ഇഎസ്ഐയിലേക്കു വിഹിതം അടയ്ക്കുന്നവരാണു ചികിത്സ തേടിയെത്തുന്നത് എന്നതിനാൽ രോഗികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. 

മുളങ്കുന്നത്തുകാവിലും അവസ്ഥ ഇതുതന്നെ
മുളങ്കുന്നത്തുകാവ്∙ ഇഎസ്ഐ നെഞ്ച്​ രോഗാശുപത്രിയിൽ ഫാർമസിയിൽ മരുന്നിന് ക്ഷാമം. മിക്കവാറും എല്ലാ ഇനം മരുന്നുകളും തീർന്നിരിക്കുകയാണ്. ആശുപത്രിയിൽ ലോക്കൽ പർച്ചേസ് നടത്തി മരുന്ന് എത്തുക്കുന്നതിനാൽ കിടപ്പ് രോഗികളെ ക്ഷാമം കാര്യമായി ബാധിച്ചിട്ടില്ല. ഒന്നരമാസമായി തുടരുന്ന ക്ഷാമം പരിഹരിക്കാൻ ഇഎസ്ഐ കോർപറേഷന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല.

ഫാർമസിയിൽ ലോക്കൽ പർച്ചേസിന് അനുമതിയില്ലാത്തതിനാൽ രോഗികൾ മരുന്നില്ലാതെ മടങ്ങേണ്ട സ്ഥിതിയാണ്. കിടപ്പു രോഗികളേക്കാൾ കൂടുതലായി ആളുകൾ ചികിത്സ തേടിയെത്തുന്നത് ഫാർമസിയിലാണ്. മരുന്ന് എത്തിക്കാൻ ശ്രമം തുടരുകയാണെന്നും ഒരാഴ്ചയ്ക്കകം ആവശ്യമായ മരുന്ന് വിതരണം ചെയ്യുമെന്ന ഉറപ്പാണ് മുകളിൽ നിന്ന് ലഭിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇഎസ്ഐ കോർപറേഷൻ നേരിട്ടാണ് ആശുപത്രിയിലും ഫാർമസിയിലും മരുന്ന് വിതരണം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com