ADVERTISEMENT

പാവറട്ടി∙ചുമർച്ചിത്രകലയിൽ പെൺ സാന്നിധ്യമായി  തിളങ്ങി എളവള്ളി സ്വദേശി ശ്രീലജ ഹരിദാസ് 25 വർഷം പൂർത്തിയാക്കുന്നു. പ്രമുഖ ക്ഷേത്രങ്ങളുടെയെല്ലാം ചുമരുകളിൽ ശ്രീലജയുടെ ചിത്രകലയുടെ കയ്യൊപ്പുണ്ട്. എളവള്ളി ദുർഗ ഭഗവതി ക്ഷേത്രം, ചൊവ്വ ഭഗവതി ക്ഷേത്രം, കുന്നംകുളം കീഴൂര് ക്ഷേത്രം എന്നിവിടങ്ങളിലും ഒട്ടേറെ കുടുംബ ക്ഷേത്രങ്ങളിലും ശ്രീലജയാണ് ചുമർചിത്രങ്ങൾ വരച്ചത്. സഹോദരങ്ങൾ സഹായികളായി. ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലേക്ക് ശിവപാർവതിയുടെ ചുമർചിത്രവും വരച്ചു നൽകി. 

പുരാണങ്ങളിലെ കഥാപാത്രങ്ങളും ക്ഷേത്രത്തിന്റെ ചരിത്രവുമെല്ലാം പഠിച്ച്  കഥാപാത്രങ്ങളെയും മറ്റും ചിത്രകലയിൽ ആലേഖനം ചെയ്യുന്നതിനു പ്രത്യേക കഴിവാണ് ശ്രീലജയ്ക്കുള്ളത്. അന്തരിച്ച പ്രമുഖ ദാരുശിൽപി എളവള്ളി നാരായണനാചാരിയുടെയും പാറുക്കുട്ടിയുടെയും മകളായ ശ്രീലജയ്ക്ക് പാരമ്പര്യമായി ലഭിച്ചതാണ് ചിത്രകല എന്ന വരദാനം. 

5 വയസു മുതൽ തന്നെ ചിത്രകലയിൽ ആകൃഷ്ടയായി.  ദാരുശിൽപികളായ സഹോദരങ്ങളുടെ അരികിലിരുന്ന് ഇൗ കഴിവ് കൂടുതൽ തേച്ചുമിനുക്കി. പിന്നീടാണ് ക്ഷേത്ര കലയായ ചുമർചിത്രം വര പഠിക്കണമെന്ന് തീരുമാനിച്ചത്.  അതിനായി ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാറിന്റെ ശിക്ഷണത്തിൽ പഠിക്കാനായി ചേർന്നു. ആൺകുട്ടികളെ മാത്രം പഠിപ്പിച്ചിരുന്ന കാലഘട്ടത്തിലാണ് ആദ്യമായി ഒരു പെൺകുട്ടി പഠിക്കാനായെത്തിയത്. ഇഷ്ട വിഷയമായതിനാൽ വേഗം പഠിച്ചെടുത്തു. 

എം.ടി.വാസുദേവൻ നായർ,ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവരിൽ നിന്നുൾപ്പെടെ ഒട്ടേറെ അവാർഡുകളും ബഹുമതികളും ശ്രീലജയ്ക്ക് ലഭിച്ചിട്ടുണ്ട്. ലളിതകല അക്കാദമി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചുമർചിത്ര പ്രദർശനവും നടത്തിയിട്ടുണ്ട്.ഇടക്കാലത്ത് എളവള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് അംഗവുമായി. ചിത്രകലയ്ക്ക് പുറമേ സംഗീതത്തിലും ശ്രീലജ പ്രാവിണ്യം നേടിയിട്ടുണ്ട്.  

മാതാവ് പാറുക്കുട്ടിയിൽ നിന്നും ലഭിച്ചതാണ് ഇൗ കഴിവ്. ചിത്ര കലയിലും സംഗീതത്തിലും കൈമുതലായി ലഭിച്ച അറിവ് പുതുതലമുറയ്ക്ക് പകർന്നു നൽകാൻ വീട്ടിൽ പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്. ഭർത്താവ് ഹരിദാസിന്റെ പ്രോത്സാഹനമാണ് ഇതിന് പിന്നിൽ. ആറാം ക്ലാസിൽ പഠിക്കുന്ന ഏക മകൻ ഗൗതം കൃഷ്ണയും ശ്രീലജയുടെ പാതയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com