വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റിൽ
Mail This Article
കുന്നംകുളം ∙ കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു 10 പേരിൽ നിന്ന് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കൈപ്പറമ്പ് എടക്കളത്തൂർ കിഴക്കുമുറി പ്രബിൻ (34) അറസ്റ്റിൽ. വനം വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ് നടത്തിയത്ചൊവ്വന്നൂർ, കടവല്ലൂർ വട്ടമാവ് പ്രദേശങ്ങളിലെ യുവാക്കളാണ് തട്ടിപ്പിനിരയായത്. ഇടനിലക്കാർ വഴി സ്വാധീനിച്ച ശേഷം വനം വകുപ്പിന്റെ യൂണിഫോം ധരിച്ചാണ് ഇയാൾ ഇവരെ സമീപിച്ചത്. വാളയാർ റെയ്ഞ്ച് ഓഫിസിലാണ് ജോലി ചെയ്യുന്നതെന്നും തൃശൂർ കലക്ടറേറ്റിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് വരാറുണ്ടെന്നും വിശ്വസിപ്പിച്ചു.
കലക്ടറേറ്റിൽ വച്ചാണ് പല രേഖകളും കൈമാറിയത്. 60,000 രൂപ മുതൽ 150000 രൂപ വരെ പല തവണകളിലായി കൈക്കലാക്കി. എയർ ഇന്ത്യയുടെയും കോടതിയുടെയും വ്യാജരേഖ ചമച്ച് കൈമാറിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ജോലിയിൽ പ്രവേശിക്കേണ്ട ദിവസങ്ങൾ മാറ്റി പ്പറഞ്ഞതോടെ സംശയം തോന്നിയ ഉദ്യോഗാർഥികൾ പൊലീസിൽ പരാതി നൽകി. തട്ടിപ്പിന് കൂട്ടുനിന്ന മറ്റ് 2 പേരെ പൊലീസ് അന്വേഷിച്ചു വരികയാണ്. ഇൻസ്പെക്ടർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.