രണ്ടു വർഷം; സ്വന്തം പേരിലുള്ള നിക്ഷേപത്തിനായി പിഎഫ് ഓഫിസിൽ ശിവരാമൻ ചെന്നതു 10 തവണ!
Mail This Article
കൊടകര ∙ തന്റെ പേരിലുള്ള നിക്ഷേപത്തിനായി പേരാമ്പ്ര തേശേരി പണിക്കവളപ്പിൽ ശിവരാമൻ പത്തു വർഷത്തിനിടെ പിഎഫ് ഓഫിസിൽ കയറിയിറങ്ങിയതിനു കണക്കില്ല. കഴിഞ്ഞ 2 വർഷത്തിനിടെ മാത്രം പത്തു വട്ടമെങ്കിലും അവിടെ ചെന്നിട്ടുണ്ടെന്നാണു ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും അറിവ്. ജനനത്തീയതിയിലെ തെറ്റു തിരുത്താൻ ശിവരാമൻ പല ഓഫിസുകളിൽ കയറി രേഖകൾ സമ്പാദിച്ചിരുന്നു. എന്നിട്ടും ശിവരാമന്റെ പുതുക്കിയ അപേക്ഷകളൊന്നും നിലവിലില്ല എന്നാണ് പിഎഫ് അധികൃതരുടെ വാദം.
10 വർഷം മുൻപ് വിരമിച്ച ശിവരാമന്റെ ആധാർ കാർഡിലെ ജനനത്തീയതിയും കമ്പനിയിൽ നൽകിയ ജനനത്തീയതിയും രണ്ടാണെന്ന കാരണം പറഞ്ഞാണ് പിഎഫ് അധികൃതർ 80,000 രൂപ വരുന്ന നിക്ഷേപം മടക്കിനൽകാതിരുന്നത്. നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകിയിട്ടും സ്കൂളിൽ ചേരുമ്പോഴത്തെ രേഖകൾ സ്കൂളിൽ ഇല്ല എന്ന വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥർ തുക നൽകാൻ തയാറായില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
30 വർഷത്തോളം അപ്പോളോ ടയേഴ്സിൽ പുറംകരാർ ജോലിക്കാരനായിരുന്നു ശിവരാമൻ. ഇതിൽ അവസാന 8 വർഷം മാത്രമാണ് കരാർ തൊഴിലാളികളിൽ നിന്നു പിഎഫ് വിഹിതം പിരിച്ചത്. അൻപത്തെട്ടാമത്തെ വയസ്സിൽ ശിവരാമൻ കരാർ ജോലി അവസാനിപ്പിച്ചു. പിരിഞ്ഞതു മുതൽ നിക്ഷേപം തിരികെക്കിട്ടാൻ പലവട്ടം ഓഫിസ് കയറിയിറങ്ങി. ബെന്നി ബഹന്നാൻ എംപിക്കു നിവേദനം നൽകുന്നതിനെപ്പറ്റി മുൻ പഞ്ചായത്ത് അംഗം ജോണി മഞ്ഞാങ്ങയോട് സംസാരിക്കുകയും അതിനു സൗകര്യമൊരുക്കിക്കൊടുക്കാമെന്ന് ജോണി പറയുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച പിഎഫ് ഓഫിസിൽ പോകുന്ന കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. അവിടെച്ചെന്നപ്പോൾ വീണ്ടും നിഷേധാത്മമായ മറുപടി കിട്ടിയതോടെ അദ്ദേഹം ഓഫിസിലെ തന്നെ ശുചിമുറിയിൽ കയറി വിഷം കഴിച്ച് മരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നു ഫോൺ വിളി എത്തിയപ്പോഴാണു വിവരം വീട്ടുകാർ അറിഞ്ഞത്.