ADVERTISEMENT

ഇരിങ്ങാലക്കുട∙ നഗര വികസന പദ്ധതികൾക്കും ആധുനിക അറവുശാലയ്ക്കും മുൻഗണന നൽകി 131കോടി  രൂപ വരവും 128 കോടി ചെലവും 2കോടി  നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന  ബജറ്റ് നഗരസഭ ഉപാധ്യക്ഷൻ ടി.വി. ചാർലി അവതരിപ്പിച്ചു. ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്സ് കെട്ടിട നിർമാണത്തിന് 15 കോടി രൂപയും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആധുനിക മൾട്ടിലെവൽ പാർക്കിങ് സംവിധാനം ഒരുക്കാൻ 10 കോടി രൂപയും 6 വർഷം പഴക്കമുള്ള നഗരസഭ ബസ് സ്റ്റാന്റിലെ പഴയ കെട്ടിടം പൊളിച്ച് ബസ്റ്റാന്റ് യാർഡ് വിപുലീകരിച്ച് നവീകരിക്കാൻ 5 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഏറെ വിവാദത്തിന് വഴിയൊരുക്കിയ നഗരസഭ അറവുശാല നിർമാണത്തിന് 18 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 

കെ സ്മാർട്ട് സംവിധാനം സജീവമാക്കാനും ഓഫിസ് സൗകര്യങ്ങൾ വർധിപ്പിക്കാനും 12 ലക്ഷം രൂപയും കർഷകന് സബ്സിഡിക്കും ജലസേചനത്തിനും മറ്റുമായി ഒരു കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. മൃഗസംരക്ഷണത്തിന് ഒരു കോടി 10 ലക്ഷം രൂപ, വനിതാ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ,  ആയുർവേദ, ഹോമിയോ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 6 കോടി രൂപ, മാലിന്യ  സംസ്കരണത്തിന് 3 കോടി രൂപ, നഗരസഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും കാലാ സാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികൾക്ക് 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾക്കും  മരാമത്ത് മേഖലയിലെ മറ്റു പ്രവർത്തനങ്ങൾക്കും 10 കോടി രൂപ, പട്ടികജാതി വിഭാഗത്തിന്റെ വീട് അറ്റകുറ്റപ്പണി, വിദ്യാഭ്യാസ സ്കോളർഷിപ്, പഠനമുറികൾ എന്നിവയ്ക്കും തൊഴിലുറപ്പ് പദ്ധതിക്കും 3 കോടി രൂപ വീതവും വകയിരുത്തി.  അതിദാരിദ്ര്യ ആശ്രയ പദ്ധതിക്ക് 15 ലക്ഷം രൂപയും ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിന് 75 ലക്ഷം രൂപയും വയോജന ക്ഷേമ പദ്ധതികൾക്ക് 50 ലക്ഷം രൂപയും സാന്ത്വന പരിചരണ വിഭാഗത്തിലെ സേവനങ്ങൾക്ക് 30 ലക്ഷം രൂപയും ജനറൽ വിഭാഗങ്ങൾക്ക് വീട് വാസയോഗ്യമാക്കാൻ 50 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് 65 ലക്ഷം രൂപയും വഴിയോര കച്ചവടക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് എൻയുഎൽഎം പദ്ധതിക്കായി 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരസഭ അധ്യക്ഷ സുജാ സഞ്ജീവ് കുമാർ അധ്യക്ഷ വഹിച്ചു ബജറ്റ് ചർച്ച ഇന്ന് നടക്കും.

കൊടുങ്ങല്ലൂർ: നിർധനർക്കു വീടു നിർമിക്കാൻ 5 കോടി
കൊടുങ്ങല്ലൂർ ∙ ഭവന നിർമാണ പദ്ധതിയിൽ നിർധനർക്കു വീട് നിർമിച്ചു നൽകുന്നതിനു 5 കോടി രൂപ ഉൾപ്പടെ ‌‌ഒട്ടേറെ വ്യത്യസ്മായ പദ്ധതികളുമായി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. 125.86 കോടി രൂപ വരവും 120.89 കോടി ചെലവും 4.97 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് വി.എസ്.ദിനൽ അവതരിപ്പിച്ചത്വികസന പ്രവർത്തനങ്ങൾക്കു സ്ഥലം വാങ്ങുന്നതിനു ഒരു കോടി രൂപ, താലൂക്ക് ആശുപത്രി വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെ വിവിധ പദ്ധതികൾക്കു 1.5 കോടി രൂപ, പുതിയ റോഡുകളുടെ നിർമാണത്തിനു 1.30 കോടി രൂപ, അറവുശാല നിർമാണത്തിനു 4 കോടി രൂപയും അനുവദിച്ചു.

ടൗൺ ഹാൾ നവീകരണത്തിനു 50 ലക്ഷം രൂപ, അരാകുളം നവീകരണത്തിനും ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നതിനും 50 ലക്ഷം രൂപ, തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനു 25 ലക്ഷം രൂപ, മൾട്ടി ലെവൽ പാർക്കിങ്ങിനു ഒരു കോടി രൂപയും വകയിരുത്തി. മാലിന്യ സംസ്കരണത്തിനായി വിവിധ പദ്ധതികൾക്ക് ബജറ്റിൽ പണം നീക്കിവച്ചിട്ടുണ്ട്. വി.കെ രാജൻ സ്മാരക പാർക്കിൽ ജല വിനോദയാനങ്ങളും അനുബന്ധ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തി. ട്രാൻസ്ജെൻഡേഴ്സിസിന് തൊഴിൽ പരിശീലനം, ഓട്ടിസം ബാധിച്ച കുട്ടികളെയും കാൻസർ ബാധിതരെയും കണ്ടെത്തുന്നതിനു സർവേ,  ഓട്ടിസം ബാധിതർക്ക് തുടർ പരിചരണം,  ഭിന്നശേഷിക്കാർക്കായി ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കുമായി തുക വകയിരുത്തിയിട്ടുണ്ട്.

പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 20,71,900 രൂപ മാറ്റിവച്ചിരിക്കുന്നു. ഭവന പുനരുദ്ധാരണ പദ്ധതി, പെൺകുട്ടികളുടെ വിവാഹ ധനസഹായം, വിദ്യാർഥികൾക്ക് പഠനമുറി, ലാപ്ടോപ്പ്, കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നവർക്ക് പ്രോത്സാഹനം എന്നിവയ്ക്കും തുക വകയിരുത്തി. പകൽ വീട് നവീകരിച്ചു വയോജനങ്ങൾക്ക് ഹാപ്പിനെസ് പാർക്ക് സെന്ററിന് 3 ലക്ഷം രൂപ, ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ, ബഡ്‌സ് സ്കൂൾ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ, മുനിസിപ്പൽ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിൽ സൂപ്പർ മാർക്കറ്റ് സജ്ജമാക്കുന്നതിന് 5 ലക്ഷം രൂപ, മണ്ഡല മകര വിളക്ക് കാലത്ത് ശ്രീകുരുംബ ക്ഷേത്ര ദർശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തർക്കു സൗജന്യ ഭക്ഷണവും വിരിവയ്ക്കാൻ സൗകര്യവും ഒരുക്കുന്നതിന് 10 ലക്ഷം രൂപ, അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും 25 ലക്ഷം രൂപ, മൃഗസംരക്ഷണ മേഖലയ്ക്ക് 90 ലക്ഷം രൂപയും വകയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com