ADVERTISEMENT

ഉത്സവത്തിനു മുന്നോടിയായി ദേവന്റെ ചൈതന്യ വർധനവിനായി ക്ഷേത്രങ്ങളിൽ കലശച്ചടങ്ങു പതിവാണ്. ഗുരുവായൂരിൽ 8 ദിവസമാണ് സഹസ്രകലശം. പ്രസാദ ശുദ്ധി, സ്ഥലശുദ്ധി തൊട്ട് ആയിരം കലശം അഭിഷേകവും ബ്രഹ്മകലശാഭിഷേകവും വരെ. കൂത്തമ്പലത്തിൽ 25 ഖണ്ഡങ്ങളാക്കി 40 വെള്ളിക്കുടങ്ങൾക്കു നടുവിൽ ഒരു സ്വർണക്കുടം. ഏറ്റവും നടുവിൽ സ്വർണക്കുടത്തിൽ ബ്രഹ്മകലശം. ആയിരം കുടങ്ങളിലെ കലശം അഭിഷേകം ചെയ്താൽ തന്ത്രി ബ്രഹ്മകലശം അഭിഷേകം ചെയ്യും. ഗുരുവായൂരിലും ദ്രവ്യകലശമായിരുന്നു നടത്തിയിരുന്നത്. 

54 വർഷം മുൻപു സഹസ്രകലശം ആരംഭിച്ചു. ക്ഷേത്രത്തിൽ 1970 നവംബർ 29ന് വലിയ അഗ്നിബാധ ഉണ്ടായി. തുടർന്ന് തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരമാണ് സഹസ്രകലശം ആരംഭിച്ചത്. 1971ൽ കൊടിയേറ്റ ദിവസമായിരുന്നു, സഹസ്രകലശാഭിഷേകം. ആദ്യം മൺകുടങ്ങളാണ് ഉപയോഗിച്ചിരുന്നത്. ബ്രഹ്മകലശം സ്വർണക്കുടത്തിലും. 1973ൽ കലശത്തിന് വെള്ളിക്കുടം വഴിപാട് തുടങ്ങി. 600 രൂപയായിരുന്നു നിരക്ക്. അക്കൊല്ലം 500 വെള്ളിക്കുടങ്ങൾ ലഭിച്ചു. ദേവസ്വം 25 സ്വർണക്കുടങ്ങൾ നിർമിച്ചു. 1975 മുതൽ സഹസ്രകലശത്തിന് 975 വെള്ളിക്കുടങ്ങളും 26 സ്വർണക്കുടങ്ങളും ഉപയോഗിച്ചു തുടങ്ങി.സഹസ്രകലശത്തിന് ദ്രവ്യങ്ങളായി പ്രകൃതി വിഭവങ്ങൾ ആവോളം വേണം. 

കദളിപ്പഴം മുതൽ പുല്ലും പൂക്കളും ആലും മാവും ഉൾപ്പെടെ നൂറോളം ദ്രവ്യങ്ങൾ. കലശം തുടങ്ങുന്നത് ആചാര്യവരണത്തിന് ഊരാളൻ തന്ത്രിയെ ചടങ്ങിന്റെ ആചാര്യനായി സ്വീകരിക്കുന്നു. നാക്കിലയിൽ ഇണവസ്ത്രം, ദർഭ, പവിത്രമോതിരം, വെറ്റില, അടയ്ക്ക, ദക്ഷിണ എന്നിവ നൽകും. തുടർന്നു മുളയിടൽ ചടങ്ങാണ്. നാലമ്പലത്തിനകത്ത് 16 വെള്ളി പാലികകളിൽ നവര, യവം, ഉഴുന്ന്, തിന, തുവര, ചെറുപയർ, മുതിര, അമര, പയർ, വെള്ളപ്പയർ, ചാമ, എള്ള് എന്നീ 12 ധാന്യങ്ങൾ വിതച്ച് 3 നേരം പൂജ ചെയ്യും. ധാന്യമുള ബ്രഹ്മകലശത്തിനു ചുറ്റും നിരത്തും. കലശത്തിന് ഗോമൂത്രവും താമരത്തണ്ടും പുണ്യാഹ ചുണ്ടങ്ങയും പുറ്റുമണ്ണും ഭാരതപ്പുഴയിലെ മണലും നിർബന്ധമാണ്. 

പ്ലാശ്, കടലാടി, പേരാൽ, അരയാൽ, കരിങ്ങാലി, പൂവാതിരി, പച്ച ഈർക്കിലി. ദർഭ പോലത്തെ കുശ മുരട്, മുള്ളുകളുള്ള വഹ്നി, ചിറ്റമൃത്, ദശപുഷ്പം, ചക്ക, മാങ്ങ, കൂവളക്കായ, ചെറുനാരങ്ങ, മാതള നാരങ്ങ എന്നിവ വേണം. മഞ്ഞൾ, വാക, ആര്യവേപ്പ് ഇവയുടെ ചെറു തൈകളാണ് വേണ്ടത്. തക്കോല പൊട്ടിൽ, പച്ചക്കർപ്പൂരം, ജാതിക്ക, എലവർഗം, കൂവളത്തൊലി, നാൽപാമരത്തൊലി. എന്നീ പഴയകാല സുഗന്ധ ദ്രവ്യങ്ങൾ വേണം. കൊട്ടം, അമുക്കരം, ഇരുവേലി, രാമച്ചം, കുങ്കുമം, മാഞ്ചി, അകിൽ, ചന്ദനം എന്നിങ്ങനെ അഷ്ടഗന്ധം വേറെ. ധൂപക്കൂട്ടിന് കർപൂരം, രാമച്ചം, ഗുൽഗുലു, അകിൽ, ചന്ദനം. മുല്ലപ്പൂക്കൾ പലതാണ്. കുടമല്ല, കുരുക്കുത്തി മുല്ല, കുറുമൊഴി മുല്ല, ഇരുവാച്ചി മുല്ല...പിന്നെ നന്ത്യാർവട്ടം, പിച്ചകം, ചെമ്പകം, താമര.

വൈഡൂര്യം, മുത്ത്, പവിഴം, പത്മരാഗം, വൈരം എന്നീ രത്നങ്ങൾ. ചെമ്പ്, ഇരുമ്പ്, വെള്ളി, സ്വർണശകലങ്ങളും വേണം. മത്സ്യം, ആമ, ഗരുഡൻ, ശംഖ്, ചക്രം, പത്മം എന്നിവയുടെ രൂപങ്ങളും പവിത്രമോതിരവും നവരത്നമോതിരവും വേണം. ഇക്കാലത്ത് കണ്ടു കിട്ടാനില്ലാത്ത വിഭവങ്ങൾ തേടിപ്പിടിച്ച് എത്തിച്ചാണ് സഹസ്രകലശച്ചടങ്ങുകൾ നടത്തുന്നത്. 

സഹസ്രകലശം 13ന് 
സഹസ്രകലശച്ചടങ്ങുകൾ 13ന് തുടങ്ങും. 20നാണ് ആയിരം കലശവും ബ്രഹ്മകലശാഭിഷേകവും. കലശ ദിവസങ്ങളിൽ ദർശനത്തിനു നാലമ്പലത്തിലേക്ക് അകത്തേക്കും പുറത്തേക്കും വടക്കേനടയിലൂടെ ഭക്തരെ വിടും. 13 മുതൽ മാർച്ച് 1 വരെ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിലേയ്ക്ക് പ്രവേശനമുണ്ടാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com