ADVERTISEMENT

തൃശൂർ ∙ ‘കഴിഞ്ഞ ബജറ്റിൽ പറഞ്ഞതു പ്രകാരം…!’ എന്നു തുടങ്ങുന്ന 37 പദ്ധതികൾ. ഒരാഴ്ച മുൻപ് അവതരിപ്പിച്ച കോർപറേഷൻ ജനറൽ ബജറ്റിലെ പദ്ധതി തലക്കെട്ടുകളിൽ നാലിലൊന്നും ഇതുപോലെ വർഷങ്ങളായി നീളുന്ന പ്രഖ്യാപനങ്ങളാണ്. ബജറ്റ് അവതരണത്തിൽ 6 വർഷമായി ‘സ്ഥിരം സാന്നിധ്യ’മായ പല പദ്ധതികളും ഇപ്പോഴുമുണ്ട്.  തുക വകയിരുത്തിയതും ഭരണ–പ്രതിപക്ഷ ഭേദമന്യേ വകതിരിവില്ലാത്തതിനാൽ ശാപമോക്ഷം ഇല്ലാതെ പോയതുമായ ഒട്ടേറെ പ്രഖ്യാപനങ്ങൾ പുതിയ കുപ്പിയിൽ പഴയ വീഞ്ഞായി തന്നെ കിടപ്പുണ്ട്.

ടഗോർ ഹാൾ നവീകരണം, തെരുവു വിളക്കുകൾ എൽഇഡി ആക്കൽ, കോലോത്തും പാടം, നടുവിലാൽ, ചെമ്പൂക്കാവ്, അയ്യന്തോൾ പ്രിയദർശിനി ഷോപ്പിങ് കോംപ്ലക്സുകൾ, കാളത്തോട് കല്യാണ മണ്ഡപം ഇങ്ങനെ ലക്ഷ്യം കാണാത്ത പ്രഖ്യാപനങ്ങളുടെ നീണ്ടനിരയുണ്ട്. 2020–21 മുതൽ 2024–25 സാമ്പത്തിക വർഷം വരെയുള്ള ബജറ്റുകളിലൂടെ ഒരന്വേഷണം നടത്തിയാൽ വരവു–ചെലവുകൾ അടുത്തടുത്തും നീക്കിയിരിപ്പ് നേർത്തും വരുന്നതു കാണാം. ഓരോ വർഷം തുക വകയിരുത്തുകയും ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ചില പ്രധാന പദ്ധതികൾ. 

∙ ഗോർ ഹാൾ നവീകരണം
ബജറ്റിൽ 30 കോടി രൂപ വകയിരുത്തി 2020–21 സാമ്പത്തിക വർഷത്തിൽ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തീകരിക്കുമെന്നു പ്രഖ്യാപിച്ച പദ്ധതി. 2023–24 സാമ്പത്തിക വർഷത്തിൽ തന്നെ തുറക്കുമെന്നും പണികൾ അവസാന ഘട്ടത്തിലാണെന്നും അവകാശപ്പെട്ട് 20 കോടി രൂപയാണു മുൻ വർഷം വകയിരുത്തിയത്. പദ്ധതിക്കു ഒന്നാംഘട്ടം പൂർത്തിയാക്കിയ പദ്ധതി സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്കു രണ്ടാംഘട്ടത്തിലേക്കു കടക്കുമെന്നും ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നുമാണ് പുതിയ ബജറ്റിലെ ‘പ്രതീക്ഷ’. 

ഐ.എം.വിജയൻ കായിക സമുച്ചയം
2018ൽ ആരംഭിച്ച നിർമാണ പ്രവൃത്തി ഇപ്പോഴും ‘അവസാന ഘട്ടത്തിലാണ്’. അതിവേഗം നടക്കുന്നുവെന്നും ഈ സാമ്പത്തിക വർഷം പൂർത്തിയാകുമെന്നും അവകാശപ്പെട്ട പദ്ധതിക്കു 2023–24ൽ വകയിരുത്തിയത് 5 കോടി രൂപ. ഒന്നും രണ്ടും ഘട്ടങ്ങൾ ഈ വർഷം പൂർത്തീകരിക്കുമെന്നായിരുന്നു 2020–21ലെ അവകാശവാദം. അന്ന് വകയിരുത്തിയത് 50 കോടി രൂപ. വർഷം ആറു പിന്നിട്ടിട്ടും 5 കോടി രൂപ ചെലവിടുന്ന ലാലൂരിലെ ബയോ മൈനിങ് പ്രവൃത്തി പോലും പൂർത്തിയാക്കിയിട്ടില്ല. 

എംജി റോഡ് വികസനം
ഒന്നാംഘട്ടം ഏപ്രിലിൽ ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടെ 2020–21ൽ 10 കോടി രൂപ വകയിരുത്തിയ പദ്ധതി. പടിഞ്ഞാറേക്കോട്ട മുതൽ നടുവിലാൽ ജംക്‌ഷൻ വരെ 2022–23 ബജറ്റിൽ 7 കോടി രൂപ അനുവദിക്കുകയും എസ്റ്റിമേറ്റ്, ടിഎസ്, ടെൻഡർ, എഗ്രിമെന്റ് എന്നിവ പൂർത്തിയാക്കുകയും ചെയ്തു. പടിഞ്ഞാറേക്കോട്ട മുതൽ പാറയിൽ ജംക്‌ഷൻ വരെയുള്ള രണ്ടാം ഘട്ട വികസനവും റോഡ് നിർമാണവും ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ മുൻ ബജറ്റിൽ വകയിരുത്തിയത് 10 കോടി.

കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പ്രകാരം എംജി റോഡ് വികസനം ആരംഭിച്ചെന്നും 7 കോടി രൂപയുടെ നിർമാണ പ്രവർത്തനം തുടങ്ങിയെന്നുമാണ് പുതിയ അവകാശവാദം. ഭൂമിയുടെ വിലയും മറ്റു നടപടികൾക്കുമായി 8 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

കൊക്കാല, വഞ്ചിക്കുളം സീവേജ് പ്ലാന്റ് 2.5 എംഎൽഡി 
മുൻ വർഷത്തെയും ഈ വർഷത്തെയും ബജറ്റിൽ പദ്ധതിക്കായി വകയിരുത്തിയത് 75 കോടി രൂപ. നടപടികൾ ആരംഭിച്ചിട്ട് നാലു വർഷം. ഈ സാമ്പത്തിക വർഷം ടെൻഡർ നടപടികളിലേക്കു കടക്കുമെന്ന് ഓരോ ബജറ്റ് പ്രസംഗത്തിലും കേൾക്കാം. ഭൂമി തരം മാറ്റി ലഭിക്കുന്നതിനുള്ള പ്രവർത്തനം നടക്കുകയാണ്. മാർച്ച് 31നകം ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് ഇക്കുറിയും വ്യക്തമാക്കിയിട്ടുണ്ട്.

ഓട്ടമാറ്റിക് ഓർഗാനിക് വേസ്റ്റ് കൺവർട്ടർ 
മുൻ ബജറ്റിൽ 3 സ്ഥലങ്ങളിൽ സ്ഥാപിക്കാൻ വകയിരുത്തിയത് 15 കോടി രൂപ. പഴയ ബജറ്റ് പ്രകാരം നടപടികൾ ആരംഭിച്ചെന്നും ടെൻഡർ നടപടികൾ പൂർത്തിയായി എന്നുമാണ് ഇത്തവണ ബജറ്റിൽ. ഒന്നാംഘട്ടം വിജയിച്ചാൽ മറ്റു മെഷീനുകൾ സ്ഥാപിക്കും. വകയിരുത്തിയത് 5 കോടി.

മാലിന്യ ശേഖരണം
നേരത്തെ, മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും തുടർനടപടികൾക്കായി ഇവന്റ് മാനേജ്മെന്റിനെ ഏൽപിക്കാൻ വകയിരുത്തിയത് (50 ലക്ഷം). 

വീടുകളിൽ സംസ്കരിക്കാൻ കഴിയാത്ത ജൈവമാലിന്യം എടുക്കുന്നതിന് പ്രത്യേക സേനയും 25 വാഹനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനം (3 കോടി), മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തൽ, തുടർ നിയമനടപടി (25 ലക്ഷം), താമസമില്ലാത്ത വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള സ്ക്വാഡ് പ്രവർത്തനം (15 ലക്ഷം) എന്നിവയാണ് പരിഷ്കരിച്ച പദ്ധതികൾ.

സൗജന്യ ബയോബിൻ
ഈ വർഷം പൂർത്തിയാക്കുമെന്ന പ്രതീക്ഷയോടെ 86,000 വീടുകളിലേക്ക് സൗജന്യമായി ബയോബിൻ നൽകാൻ ഇക്കുറി 18 കോടി രൂപയാണു വകയിരുത്തിയത്. ഇത്രതന്നെ വീടുകളിലേക്കു നൽകാൻ മുൻ വർഷം വകയിരുത്തിയത് 20 കോടി രൂപയും. 

നിലവിൽ പദ്ധതി പരിഷ്ക്കരിച്ചിട്ടുണ്ട്–ബിൻ സ്ഥാപിച്ച ശേഷമുള്ള ഹരിതകർമ സേനയുടെ നിരീക്ഷണം, വളം ശേഖരിക്കൽ എന്നിവയ്ക്കുള്ള പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തുടർ പ്രവർത്തനത്തിനും 10 ലക്ഷം രൂപ ഇക്കുറി വകയിരുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com