ADVERTISEMENT

പെരിഞ്ഞനം ∙ ഗ്രാമ പഞ്ചായത്തിൽ പ്രളയബാധിതർക്കായി പണി തീർത്ത ഭവന സമുച്ചയം അർഹതപ്പെട്ടവർക്ക് കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സാങ്കേതിക കാരണങ്ങളാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രളയപ്പുര ഗുണഭോക്താക്കൾക്ക് കൈമാറാൻ അധികൃതർക്ക്  കഴിഞ്ഞിരുന്നില്ല. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായാണ്  അന്നത്തെ  ഗ്രാമ പഞ്ചായത്ത് ഭരണസമിതി ‘പ്രളയപ്പുര’ എന്ന പേരിൽ ഭവന സമുച്ചയം പണി തീർത്തത്. അഞ്ചാം വാർഡിലെ കനോലി കനാലിനോട് ചേർന്ന 62 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് റോട്ടറി ക്ലബ്ബിന്റെ സിഎസ്ആർ ഫണ്ട് ഒരു കോടി രൂപ ചിലവഴിച്ച് കെട്ടിടം പണിതത്. ഇരുനിലകളിലായി 530 ചതുരശ്ര അടി വീതം  14 വീടുകളാണ് നിർമിച്ചത്. ഇവിടേക്കുള്ള റോഡും, കാന സംരക്ഷണഭിത്തി കെട്ടിയും, വീട്ടിലേക്കുള്ള വൈദ്യുതീകരണം അടക്കമുള്ള പണികളും പൂർത്തീകരിച്ചു.

2019 സെപ്റ്റംബർ 23ന് മുഖ്യമന്ത്രി  പിണറായി വിജയനാണ് ശിലാസ്ഥാപനം നടത്തിയത്. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിച്ച് സെപ്റ്റംബർ  12ന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി.മൊയ്തീൻ പ്രളയപ്പുരയുടെ ഉദ്ഘാടനം നിർവഹിക്കുകയും, താക്കോൽ ജില്ലാ കലക്ടർക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ  പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മാത്രമേ ഈ വീട് നൽകാൻ കഴിയൂ എന്ന നിയമ സ്ഥിതി ഉണ്ടായിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ എണ്ണം ഇവിടെ കുറവായതിനാൽ ചില വീടുകൾ നൽകിയിട്ടും മുഴുവൻ വീടുകളും കൈമാറാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.

താമസമില്ലാതെ കിടന്ന വീടുകൾ കാടുകയറി നശിച്ചനിലയിൽ കിടക്കുകയാണ്. പഞ്ചായത്ത് ഭരണ സമിതിയുടേയും, ഡിപ്പാർട്മെന്റിന്റേയും, എംഎൽഎയുടെ നേതൃത്വത്തിലും, വില്ലേജ് ഓഫിസ് മുതൽ ചീഫ് സെക്രട്ടറി തലംവരെയുള്ള ചർച്ചകൾ നടത്തിയെങ്കിലും സാങ്കേതിക കാരണളാൽ നടക്കാതെ പോകുകയായിരുന്നു.  ഒടുവിൽ എംഎൽഎയുടെ ഇടപെടലാണ് മന്ത്രിസഭാ യോഗത്തിൽ പുതിയ തീരുമാനമായത്. അർഹരായ ഭവനരഹിതർക്ക് പ്രളയപ്പുരയിൽ സാമസിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകുകയായിരുന്നു. പ്രളയബാധിതരെ കൂടാതെ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത പഞ്ചായത്തിലെ അർഹരായ കുടുംബങ്ങളെയും  ഭരണ സമിതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും സർക്കാർ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് ഇ.ടി. ടൈസൺ  എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com