ADVERTISEMENT

ചാലക്കുടി ∙ ചിരട്ടയും നനച്ച മണ്ണും കമ്പുകളും ഉപയോഗിച്ചു കളിവീടുണ്ടാക്കിയ കുട്ടിക്കാലത്തിന്റെ ഓർമകളെ 2,200 ചതുരശ്ര അടി വിസ്തീർണമുള്ള പ്രകൃതിവീട്ടിലേക്ക് ആവാഹിക്കുകയാണു കുറ്റിക്കാട്ടുകാരനായ പ്രവാസി മലയാളി. ഇദ്ദേഹം നിർമിക്കുന്ന വീടിന്റെ ചുമരും മേൽക്കൂരയും പതിവു രീതികളെ പൊളിച്ചെഴുതുന്നവ. കല്ലിനും ഇഷ്ടികയ്ക്കും പകരം ചുമർ നിർമാണത്തിനു വൈക്കോലും സുർക്കയും മണ്ണു കുഴച്ചുള്ള ചെളിയും ചിരട്ടയും ചാണകവുമെല്ലാം ആണ് ഉപയോഗിക്കുന്നത്.

മേൽക്കൂര കോൺക്രീറ്റോ ഓടോ ഓലയോ അല്ല. ചാക്കും മണ്ണും കുമ്മായവും ടാറുമെല്ലാമുള്ള ‘വാട്ടർ പ്രൂഫ്’ മേൽക്കൂര. തനിക്കു തറവാട്ടു സ്വത്തായി ലഭിച്ച പച്ച പുതച്ചു നിൽക്കുന്ന ഒന്നരയേക്കറിൽ പ്രകൃതിക്കിണങ്ങുന്ന വാസസ്ഥലം ഒരുക്കുകയാണ് പ്രവാസി മലയാളിയായ ആന്റണി പെരേപ്പാടൻ (ജോട്ടി). 40 ലക്ഷം രൂപയിലധികമാണ് ചെലവു പ്രതീക്ഷിക്കുന്നത്. ചുട്ടു പൊള്ളുന്ന വേനലിലും എസിയും ഫാനുമില്ലാതെ തന്നെ വീടിനകത്ത് കുളിർമ ഉണ്ടാകും. ശക്തമായ ചൂടിന്റെ നാടായ ദുബായിയിൽ നിന്ന് അവധിക്കു വന്നപ്പോൾ നാട്ടിലും ചൂട് ശക്തമായതോടെ അതിനെ അതിജീവിക്കാനുള്ള വഴിയെന്തെന്ന ചിന്തയാണു പുതുമയുള്ള വീടിന്റെ രൂപരേഖ മനസ്സിൽ സൃഷ്ടിച്ചത്. മെക്സിക്കോയിലെ റിസോർട്ടിന്റെ മാതൃകയിലാണ് നിർമാണം.

കുറ്റിക്കാട് സ്കൂൾ അധ്യാപകനായിരുന്ന പി.ജെ.കുര്യന്റെയും എൽസിയുടെയും മകനാണു ആന്റണി. ദുബായിൽ കൺസ്ട്രക്‌ഷൻ കമ്പനിയിൽ ടെക്നിക്കൽ വിഭാഗത്തിലാണ് കഴിഞ്ഞ 3 പതിറ്റാണ്ടായി പ്രവർത്തിച്ചിരുന്നത്. കോൺക്രീറ്റ് വീട് നിർമിക്കാനായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി‍ കരിങ്കൽ ഉപയോഗിച്ച് തറ കെട്ടി. കോവിഡ് കാലത്തു നിർമാണം തടസപ്പെട്ടു.

ഈ സമയത്താണ് പൂർവികർ ചെളി ഉപയോഗിച്ചു നിർമിച്ചിരുന്ന പൗരാണിക രീതിയിലുള്ള വീടിന്റെ മാതൃകയിൽ നിർമാണം നടത്താമെന്ന ആശയം ലഭിച്ചത്. ഇങ്ങനെയൊരു വീട് ഇന്ത്യയ്ക്ക് അകത്തോ പുറത്തോ ആരും നിർമിച്ചിട്ടില്ലെന്നാണ് വിവരം. അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിൽ ഇത്തരം ചെറിയ വീടുകളുടെ ചുമരുകൾ നിർമിച്ചു പരിചയമുള്ള രാമകൃഷ്ണനെയും സംഘത്തെയും ഒരു വർഷം മുൻപ് നിർമാണം ഏൽപിച്ചു.

പാതിയും പണി തീർന്ന വീട് 6 മാസത്തിനകം താമസയോഗ്യമാക്കാനാകുമെന്ന രീതിയിലാണു നിർമാണം പുരോഗമിക്കുന്നത്. ഒരു വർഷം മുൻപു നിർമാണം ആരംഭിച്ചെങ്കിലും മഴക്കാലത്ത് നിർത്തി വച്ചു. ഏതാനും മാസം മുൻപ് വീണ്ടും നിർമാണം പുനരാരംഭിച്ചു. നിർമാണ സാമാഗ്രികളുടെ ചെലവിനേക്കാൾ തൊഴിലാളികളുടെ കൂലിയാണ് അധികം. പരിപാലന ചെലവ് വളരെ കുറവാണെന്ന പ്രത്യേകതയുമുണ്ട്. വൈദ്യുതിക്ക് സൗരോർജ സംവിധാനം ഉപയോഗിക്കും.

വിദേശത്ത് അധ്യാപികയായ ഭാര്യ ജിത ജോസ്, വിദ്യാർഥിയായ മകൻ ആനന്ദ് കുര്യൻ എന്നിവരുടെ പിന്തുണയും വീടിന്റെ നിർമാണത്തിനുണ്ട്. വീടിന്റെ നിർമാണം പൂർത്തിയായാൽ വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ തങ്ങാനാണ് ഇവരുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com