കുതിരാൻ തുരങ്കത്തിൽ ‘ഗ്യാൻട്രി കോൺക്രീറ്റിങ്’ ഇല്ലാത്ത ഭാഗത്ത് വിള്ളൽ; സുരക്ഷാ ഭീഷണി
Mail This Article
കുതിരാൻ ∙ തൃശൂർ ഭാഗത്തേക്കുളള തുരങ്കത്തിനുള്ളിൽ അറ്റകുറ്റപ്പണി ആരംഭിച്ച ഭാഗത്തു വിള്ളൽ രൂപപ്പെട്ടു. തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തു മുകൾഭാഗത്തു കോൺക്രീറ്റിങ് നടക്കുന്ന ഭാഗത്താണു കോൺക്രീറ്റ് അടർന്നു നീങ്ങി വിള്ളലുണ്ടായത്. അരമീറ്ററോളം നീളത്തിലും 10 സെന്റിമീറ്റർ വ്യാസത്തിലുമാണു വിള്ളൽ.
പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ പൂർണമായും ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തിയിരുന്നു. എന്നാൽ ആദ്യം നിർമിച്ച തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലെ 490 മീറ്റർ ഭാഗത്തു ഗ്യാൻട്രി കോൺക്രീറ്റ് നടത്തിയിട്ടില്ല. ഈ ഭാഗത്തെ കോൺക്രീറ്റിങ്ങാണു നടക്കുന്നത്. ഇവിടെ ഉറപ്പുള്ള പാറയുടെ ഭാഗത്തു സാധാരണ കോൺക്രീറ്റിങ് മാത്രമാണു നടത്തിയിരുന്നത്.
മുകൾ ഭാഗത്ത് ആർച്ച് ആകൃതിയിലുള്ള മെഷീൻ ഉപയോഗിച്ചുള്ള കോൺക്രീറ്റിങ്ങാണു ഗ്യാൻട്രി കോൺക്രീറ്റിങ്. കഴിഞ്ഞ മാസം 8 മുതലാണു തുരങ്കത്തിൽ അറ്റകുറ്റപ്പണിക്കുവേണ്ടി ഗതാഗത നിയന്ത്രണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച മുതലാണു കോൺക്രീറ്റ് ജോലികൾ ആരംഭിച്ചത്.
ഒരു ദിവസം 3 മീറ്റർ മാത്രമാണു കോൺക്രീറ്റിങ് നടത്തുന്നത്. അതേസമയം വിള്ളലുണ്ടായതു സുരക്ഷയ്ക്കു ഭീഷണിയാണെന്നു നാട്ടുകാർ പറഞ്ഞു. അറ്റകുറ്റപ്പണി നിരീക്ഷിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ വിള്ളലിൽ ഗുരുതര പ്രശ്നങ്ങളില്ലെന്നും അറ്റകുറ്റപ്പണി ദിവസവും എൻഎച്ച്ഐ പ്രോജക്ട് ഡയറക്ടർ വിലയിരുത്തുന്നുണ്ടെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.