ADVERTISEMENT

തൃശൂർ ∙ നഗരത്തിലെ റോഡ് ഇന്നലെയും കുരുതിക്കളമായി. പുഴയ്ക്കലിലും പൂത്തോളിലുമുണ്ടായ വാഹനാപകടങ്ങളിലായി 2 മരണം. ഇതോടെ ഒരാഴ്ചയ്ക്കിടെ നഗരത്തിലും പരിസരങ്ങളിലും അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ബസിടിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ 2 മരണങ്ങൾ. 15നു രാവിലെ ബിനി സ്റ്റോപ്പിനടുത്ത് ബസ്സപകടത്തിൽ ഗുരുതര പരുക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെയാണു മരിച്ചത്. തിങ്കൾ രാത്രി പടിഞ്ഞാറേക്കോട്ടയിൽ ആയിരുന്നു രണ്ടാമത്തെ അപകടമരണം. 

മദ്യപിച്ച് വാഹനമോടിച്ച  6 ഡ്രൈവർമാർക്കെതിരെ കേസ് 
തൃശൂർ ∙ ടൗണിൽ സ്വകാര്യ ബസുകളുടെ മത്സരവും സമയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും അടിപിടിയും വർധിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 6 ബസ് ഡ്രൈവർമാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. രാവിലെ 6നും 8നും ഇടയിൽ നടത്തിയ പരിശോധനയിലാണിത്.

ഇവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത 23 പേരിൽനിന്നും യൂണിഫോം ധരിക്കാത്ത 11 പേരിൽനിന്നും പിഴ ഈടാക്കി. ഇരുന്നൂറോളം ബസുകളാണ് പരിശോധിച്ചത്. ചില ഡ്രൈവർമാർ അതിരാവിലെ തന്നെ ലഹരിവസ്തുക്കൾ ഉപയോഗിച്ച് ബസ് ഓടിക്കുന്നുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു.  

പുഴയ്ക്കലിൽ കാൽനടയാത്രികൻ  പിക്കപ് വാൻ ഇടിച്ചു മരിച്ചു
ബൈക്ക് സർവീസിനു കൊടുത്ത് വീട്ടിലേക്കു നടന്നുപോയ ഗൃഹനാഥൻ പിക്കപ് വാനിടിച്ച് മരിച്ചു. കേരളവർമ കോളജിനു സമീപം കാനാട്ടുകര പുല്ലാട്ട് ലെയ്നിൽ ‘വൃന്ദാവനിൽ’ ഞാറേക്കാട്ട് രാമകൃഷ്ണനാണ് (67) മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്നലെ രാവിലെ എട്ടരയോടെ പുഴയ്ക്കലിലാണ് അപകടം.

ഏറെക്കാലം പ്രവാസിയായിരുന്നു. സംസ്കാരം ഇന്നു 11നു പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: അവണൂർ പട്ടിയിൽ തെക്കൂട്ട് നന്ദിനി.  മക്കൾ: വൃന്ദ (ചെന്നൈ), വീണ (അസി.മാനേജർ, എസ്ഐബി തൃശൂർ). മരുമക്കൾ: ശ്രീജിത്ത് (ചെന്നൈ), ശ്രീകാന്ത് (ഫെഡറൽ ബാങ്ക്, ചെറുതുരുത്തി).

സ്കൂട്ടറിൽ ടിപ്പറിടിച്ച് സഹകരണ  സംഘം ജീവനക്കാരി മരിച്ചു
സ്കൂട്ടറിൽ ജോലിക്കു വരുന്നതിനിടെ സഹകരണ സംഘം ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു. കാര്യാട്ടുകര പെൽറ്റാസ് നഗറിൽ പാപ്പാറ വീട്ടിൽ ബിനിമോളാണ് (43) മരിച്ചത്. ഇന്നലെ പത്തരയോടെ പൂത്തോൾ മാടമ്പി ലെയ്നിനു സമീപത്താണ് അപകടം. നിയന്ത്രണം വിട്ട് സ്കൂട്ടറിൽ നിന്നു ടിപ്പർ ലോറിയുടെ അടിയിലേക്കു വീഴുകയായിരുന്നു. മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണു വീണതെന്നും സൂചനയുണ്ട്. 

പൂത്തോളിൽ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനു സമീപത്തെ മൾട്ടിപർപ്പസ് സഹകരണ സംഘത്തിലെ ക്ലാർക്ക് ആയിരുന്നു. സംസ്കാരം ഇന്നു പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തും. ഭർത്താവ്: ഡെന്നി. മക്കൾ: ആഷ്ന, ആൽഡ്രിൻ, അർജുനലക്ഷ്മി. 

മദ്യപാനം: ആംബുലൻസ് ഡ്രൈവർമാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ആദിവാസി വിഭാഗം രോഗികളെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടയിൽ വാഹനത്തിലിരുന്ന് മദ്യപിച്ചതിന് 3 ആംബുലൻസ് ഡ്രൈവർമാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ സൂപ്രണ്ട്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ശുപാർശ ചെയ്തു. രോഗികളെ പെരിങ്ങൽക്കുത്തിലെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ്  മദ്യപിച്ചതിന് ഡ്രൈവർമാരെ അതിരപ്പിള്ളി പൊലീസ് ചൊവ്വാഴ്ച പിടികൂടിയത്.

പറപ്പൂക്കര മഠത്തിവീട്ടിൽ സുരേഷ് (52), മുളയം പുത്തൻപുരയിൽ സിജോൻ (48), വെളപ്പായ കുണ്ടോളി വീട്ടിൽ രാജേഷ്കുമാർ (52) എന്നിവർക്കെതിരെയാണ് കേസെടുത്തത്. സുരേഷാണ് വാഹനം ഓടിച്ചിരുന്നത്. മറ്റു രണ്ടുപേരും ആശുപത്രിയിൽനിന്ന് വാഹനത്തിൽ ഒപ്പം കൂടുകയായിരുന്നു. ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തു. രോഗികളുടെ ബന്ധുക്കളിൽ ഒരാളാണ്  വിവരം പൊലീസിലറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com