മാലിന്യ സംസ്കരണ പദ്ധതികളെ അന്ധമായി എതിർക്കരുത്: മന്ത്രി
Mail This Article
തൃശൂർ ∙ സംസ്ഥാനത്ത് മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ചും പ്ലാന്റുകളെക്കുറിച്ചും പലതരത്തിലുള്ള അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും നല്ല ശാസ്ത്രീയ മാലിന്യ സംസ്കരണ പദ്ധതികളെ എതിർത്താൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി എം.ബി. രാജേഷ്. ജനറൽ ആശുപത്രിയിലെ പീഡിയാട്രിക് ബ്ലോക്കിനു സമീപം കോർപറേഷൻ നിർമിച്ച 360 കെഎൽഡി ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് (എസ്ടിപി) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്ലാന്റുകൾക്കെതിരെയുള്ള എതിർപ്പുകൾക്കു കാരണം ജനങ്ങളുടെ തെറ്റിദ്ധാരണകളാണെന്നും ബയോ മൈനിങ്, പുനരുപയോഗം തുടങ്ങിയ ശാസ്ത്രീയ മാർഗങ്ങളിലൂടെ തെറ്റിദ്ധാരണകൾ മാറ്റാനുള്ള തീവ്രശ്രമത്തിലാണു സർക്കാരെന്നും മന്ത്രി പറഞ്ഞു.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി.പി. ശ്രീദേവി, ഡപ്യൂട്ടി മേയർ എം.എൽ. റോസി, വിവിധ വികസന സമിതി അധ്യക്ഷരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, കരോളിൻ ജെറീഷ് പെരിഞ്ചേരി, സാറാമ്മ റോബ്സൺ, കൗൺസിലർ റെജി ജോയി, സൂപ്രണ്ടിങ് എൻജിനീയർ ഷൈബി ജോർജ്, സെക്രട്ടറി വി.പി. ഷിബു, ക്ലീൻ സിറ്റി മാനേജർ പി.പി. കൃഷ്ണൻ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.കെ. മനോജ്, പ്രോഗ്രാം ഓഫിസർ രജനീഷ് രാജൻ, എൻ.രാഹുൽ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.താജ്പോൾ പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വെള്ളം നന്നാക്കും;തുള്ളിയും പാഴാവില്ല
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവഴിച്ചാണു പ്രതിദിനം 3.60 ലക്ഷം ലീറ്റർ ശുചിമുറി മാലിന്യം സംസ്കരിച്ച്, പുനരുപയോഗം ചെയ്യാൻ കഴിയുന്ന ആധുനിക പ്ലാന്റ് സ്ഥാപിച്ചത്. ശുദ്ധീകരിച്ച വെള്ളം തിരികെ ജനറൽ ആശുപത്രിയിലെ ശുചിമുറികളിലേക്കും പ്ലാന്റിനു സമീപത്തായി ഒരുക്കിയ ഉദ്യാനത്തിന്റെ ആവശ്യങ്ങൾക്കായും നൽകും. പ്ലാന്റിലെ ലാബ്, ഫിൽറ്ററേഷൻ ഏരിയ, ഉദ്യാനത്തിലെ വെളിച്ച സംവിധാനങ്ങൾ എന്നിവയുടെ സമർപ്പണവും ചടങ്ങിൽ നടന്നു.